faizal-ali

പത്തനംതിട്ട : ഇടയാറന്മുളയിലെ ഒരു വീട്ടിൽ വാടകയ്ക്ക് താമസിച്ചു വന്ന മോഷ്ടാക്കളായ രണ്ടു യുവാക്കളെ എറണാകുളം സൗത്ത് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. കോതമംഗലം നെല്ലിക്കുഴി തംഗലായിൽ കാട്ടുകുടി വീട്ടിൽ ഫൈസൽ അലി(36), ഇടുക്കി കാരിക്കോട് തൊടുപുഴ ഈസ്റ്റ് പാമ്പുതൂക്കിമാക്കൽ വീട്ടിൽ പാമ്പു കൊത്തി എന്ന് വിളിക്കുന്ന നിസാർ സിദ്ദീഖ് (42) എന്നിവരെയാണ് ആറന്മുള സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥൻ ടി.തിലകൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അറസ്റ്റുചെയ്തത്. ഇന്നലെ രാവിലെ 8.45ന് കോഴിപ്പാലത്ത് എത്തിയ അന്വേഷണ സംഘം പ്രതികളെ പറ്റിയുള്ള വിവരം കൈമാറി.
ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ മാത്രം മോഷ്ടിക്കുന്നതിൽ കമ്പമുള്ളയാളാണ് ഫൈസൽ അലി. എറണാകുളം, കോട്ടയം റെയിൽവെ സ്റ്റേഷനുകളിൽ നിന്നും രണ്ട് ലാപ്‌ടോപ്പുകൾ, ഒരു ടാബ്, 6 മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, 2 പവർ ബാങ്ക്, 2 റെയിൽവെ ബെഡ് ഷീറ്റ് എന്നിവ മോഷ്ടിച്ചു കടന്ന ഇയാൾ നിസാറിനൊപ്പം ഇവിടെ ഒളിവിൽ താമസിക്കുകയായിരുന്നു. നിസാർ വീടുകളുടെയും മറ്റും വാതിൽ തകർത്ത് ഉള്ളിൽ കടന്ന് മോഷണം നടത്തുന്നയാളുമാണ് . പ്രതികൾ ഇവിടെയുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് അധികൃതർ ജില്ലാ പൊലീസ് മേധാവിയെ വിവരം ധരിപ്പിച്ചു. തുടർന്നാണ് അന്വേഷണസംഘം ആറന്മുളയിലെത്തിയത്. നിസാർ മൂവാറ്റുപുഴ ബസ് സ്റ്റാൻഡിൽ നിന്ന് മോഷ്ടിച്ച ഡിയോ സ്‌കൂട്ടറും വീട്ടിൽ നിന്ന് പൊലീസ് സംഘം കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്യലുകൾക്കു ശേഷം റെയിൽവെ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.