പത്തനംതിട്ട : മുൻവിരോധം കാരണം അയൽവാസിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും വാരിയെല്ലുകൾ ചവിട്ടിയൊടിക്കുകയും ചെയ്തശേഷം ഒളിവിൽ പോയ പ്രതി പന്തളം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പറന്തൽ പെരുംപുളിക്കൽ അനീഷ് ഭവനത്തിൽ സി.ബി.അജേഷ് കുമാർ (33) ആണ് കീഴടങ്ങിയത്. കഴിഞ്ഞമാസം 21ന് രാത്രി 7.30ന് പറന്തൽ ജംഗ്ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ പണികഴിഞ്ഞു വീട്ടിൽ പോകാൻ ബസ് കാത്തുനിന്ന പറന്തൽ അയണിക്കൂട്ടം ചാമവിള താഴെതിൽ ഹരിലാലി (44) നാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഹരിലാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചുവെങ്കിലും നിഷേധിക്കപ്പെട്ടു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ഏനാത്ത് പൊലീസ് സ്‌റ്റേഷനിൽ ഹാജരായി.