df
കടവൂർ ജംഗ്ഷനിലെ ഗതാഗതകുരുക്ക്

കമ്പനിയുടെ ആളുകളെ വണ്ടിക്കാർ അവഗണിക്കുന്നു

കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി കടവൂർ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് മണിക്കൂറുകൾ നീളുന്നു. പൊതുവെ വീതി കുറഞ്ഞ അഞ്ചാലുംമൂട് കൊല്ലം റോഡിൽ കടവൂരിലെ കുരുക്ക് മൂലം അപകടങ്ങളും പതിവായി.

ട്രാഫിക് നിയന്ത്രിക്കാൻ പുതിയ മേൽപ്പാലത്തിനു താഴെ നിർമ്മാണ കമ്പനി ആളെ നിറുത്തിയിട്ടുണ്ട്. പക്ഷേ ഇത് ഫലപ്രദമല്ല. ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ ഇവരുടെ നിർദ്ദേശങ്ങൾ അവഗണിക്കുന്നു. ചുരുക്കം ചില ദിവസങ്ങളിൽ പൊലീസ് ഇവിടെ ഗതാഗതം നിയന്ത്രിക്കാറുണ്ടെങ്കിലും വളരെ പാടുപെട്ടാണ് കുരുക്കഴിക്കുന്നത്. വൈകിട്ട് 4 മുതൽ 8 വരെ അതി രൂക്ഷമാണ് അവസ്ഥ.

പലപ്പോഴും വാഹനങ്ങളുടെ നീണ്ട നിര മതിലിൽ ജംഗ്ഷൻ വരെ നീളാറുണ്ട്. ആംബുലൻസും പൊലീസ് വാഹനങ്ങളുമെല്ലാം മണിക്കൂറുകൾ ഇവിടെ കുടുങ്ങിയിട്ടുണ്ട്. സി.കെ.പിയിലെ കുടുംബാരോഗ്യകേന്ദ്രം, അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് കൊല്ലത്തെ ആശുപത്രികളിലേക്കും തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കുള്ള ആംബുലൻസുകളും കൂടുതലായും ഈ വഴിയാണ് ആശ്രയിക്കുന്നത്.

കണ്ടുനിന്നിട്ട് കാര്യമില്ല

 കടവൂരിൽ നിന്ന് അഞ്ചാലുംമൂട്ടിലേക്കുള്ള റോഡിന്റെ ഭൂരിഭാഗവും നിർമ്മാണ കമ്പനി അടച്ചു

 കല്ലുംതാഴം, അഞ്ചാലുംമൂട് ഭാഗങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് ആശ്രയം ഈ റോഡാണ്

 ചവറ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കൂടി ഇവിടേക്കെത്തുമ്പോൾ കുരുക്ക് രൂക്ഷമാകും

 നിർമ്മാണം പൂർത്തിയാകുന്നതു വരെ ആവശ്യത്തിന് ഹോംഗാർഡുകളെ നിയമിക്കണം

സ്ഥിതി വളരെ മോശമാണ്. ഗതാഗതക്കുരുക്ക് കടന്ന് പോകാൻ മണിക്കൂറുകൾ എടുക്കും. ഇത് നിയന്ത്രിക്കാൻ ആവശ്യത്തിന് ഹോംഗാർഡുകൾ ഇല്ലാത്തതാണ് സ്ഥിതി വഷളാക്കുന്നത്

ബി. പ്രശാന്ത്, ഒറ്റക്കൽ വാർഡംഗം