കൊല്ലം: ആലുംമൂട് നിവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ട്, ആലുംമൂട്- ചാലിൽമുക്ക് റെയിൽവേ അടിപ്പാത റോഡിന് ശാപമോക്ഷം. പനയം പഞ്ചായത്തിലെ താന്നിക്കമുക്ക് ചോനംചിറ വാർഡുകളിലായി കിടക്കുന്ന ഒന്നര കിലോമീറ്റർ റോഡിന്റെ നവീകരണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും.
ആലുംമൂട് സ്കൂൾ ജംഗ്ഷൻ മുതൽ ചാലിൽമുക്ക് വരെയുള്ള മുക്കാൽ കിലോമീറ്ററോളം ഭാഗത്തിന്റെ നിർമ്മാണത്തിന് എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിച്ചു. ടെൻഡർ നടപടികൾ പൂർത്തിയായതിനാൽ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. എന്നാൽ ചോനംചിറ വാർഡിൽ ചാലിൽമുക്ക് മുതൽ റെയിൽവേ അടിപ്പാത വരെയുള്ള റോഡിന്റെ നിർമ്മാണത്തിന് പ്രളയ ഫണ്ടിൽ നിന്ന് 10 ലക്ഷം വകയിരുത്തിയിട്ടുണ്ടെങ്കിലും സാങ്കേതിക അനുമതിയായില്ല. ഇത് ലഭിക്കുന്ന മുറയ്ക്ക് ടെൻഡർ നടപടികൾ ആരംഭിക്കും. ടെൻഡറായാൽ എത്രയം വേഗം നിർമ്മാണം ആരംഭിക്കും.
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിൽ, പഴയ ടാറിംഗിന്റെ നേരിയ അവശേഷിപ്പുകൾ മാത്രമാണുള്ളത്. ചരലും മണ്ണും നിറഞ്ഞ റോഡ് മഴക്കാലത്തും വേനലിലും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അറ്റകുറ്റപ്പണി ആരംഭിക്കുന്നതോടെ, തങ്ങളുടെ ദുരിതത്തിന് അറുതിയാവുമെന്ന ആശ്വാസത്തിലാണ് നാട്ടുകാർ,
പഞ്ചായത്തിന്റെ 4.5 ലക്ഷം
ആലുംമൂട് സ്കൂൾ ജംഗ്ഷൻ മുതൽ റെയിൽവേ അടിപ്പാത വരെയുള്ള റോഡ് ആധുനിക രീതിയിൽ ടാറിംഗ് നടത്താൻ നിലവിൽ അനുവദിച്ച തുക തികയില്ല. അതിനാൽ പഞ്ചായത്ത് പ്ലാനിംഗ് ഫണ്ടിൽ നിന്ന് 4.5 ലക്ഷം രൂപ കൂടി റോഡിന്റെ തുടർ നിർമ്മാണത്തിനായി വകയിരുത്തിയിട്ടുണ്ട്.
പ്രളയ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദി ച്ചിട്ടുണ്ട്. സാങ്കേതിക അനുമതി കൂടി ലഭിച്ചാൽ മതി . അടുത്തമാസത്തോടെ നിർമ്മാണം ആരംഭിക്കും
ആർ. അശോക് കുമാർ, വാർഡംഗം, ചോനംചിറ
................................
വഞ്ചിമുക്ക് മുതൽ മുക്കാൽ കിലോമീറ്ററോളം റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. എത്രയും വേഗം നിർമ്മാണം ആരംഭിക്കും
വി.പി വിധു, വാർഡംഗം താന്നിക്കമുക്ക്