കൊല്ലം: ഓണവിപണി ലക്ഷ്യമിട്ട് വിഷരഹിത നാടൻ പച്ചക്കറികളും പൂക്കളും വിളവെടുക്കുന്നതിന്റെ തിരക്കിലാണ് കർഷകനായ സജീവ്. കിളികൊല്ലൂർ എം.ജി നഗർ 87ൽ മാധവമന്ദിരത്തിൽ സജീവ് മാധവാണ് കൃഷിയിൽ പുതിയ വിജയം കുറിക്കുന്നത്. പാൽക്കുളങ്ങര ഡിവിഷനിൽ കുഴിക്കണ്ടത്ത് പാട്ടത്തിനെടുത്ത 1.20 ഏക്കറിലാണ് നാട്ടുകാരുടെ പ്രിയപ്പെട്ട കർഷകൻ കൃഷി ചെയ്യുന്നത്.
കൃഷിശ്രീയിൽ സർക്കാർ അനുവദിച്ച കല്ലുംതാഴത്തെ ഔട്ട്ലെറ്റിലും സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് കിളികൊല്ലൂർ കൃഷിഭവൻ അനുവദിച്ച അർബൻ മാർക്കറ്റിലുമായിട്ടാണ് വിപണനം. ഞായറാഴ്ചകളിൽ രാവിലെ 7 മുതൽ 10 വരെയാണ് അർബൻ മാർക്കറ്റ് പ്രവർത്തിക്കുന്നത്. സമീപത്തെ മറ്റ് കർഷകരിൽ നിന്ന് ശേഖരിക്കുന്ന വിളകളും ഇവിടെ വിറ്റഴിക്കുന്നുണ്ട്. ഓണ വിപണിയിലേക്കുള്ളവയുടെ വിളവെടുപ്പ് പൂർത്തിയായാൽ നവംബറോടെ കാബേജ്, കോളിഫ്ലവർ,തണ്ണിമത്തൻ എന്നിവയുടെ കൃഷി ആരംഭിക്കും.
സജീവിന് കൃഷി നേരമ്പോക്ക് മാത്രമല്ല, പരാജയപ്പെട്ട് പോകുമെന്ന് പറഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിച്ചവർക്കുള്ള മറുപടി കൂടിയാണ്. പുറമെ നിന്ന് ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് ജോലികളെല്ലാം. ദുബായിൽ ജോലി ചെയ്യുന്ന മകൻ എബിൻ നാട്ടിലെത്തുന്ന സമയങ്ങളിൽ സഹായിയായി കൂടെ കൂടാറുണ്ട്. ഭാര്യ ഉഷസും മകൾ ആർച്ചയും പൂർണപിന്തുണയുമായി ഒപ്പമുണ്ട്.
ഉല്പാദനം വർദ്ധിപ്പിച്ച്
ഗ്രാഫ്ട് തൈകൾ
വാട്ടൽ രോഗം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാൽ മണ്ണൂത്തിയിൽ പ്രവർത്തിക്കുന്ന കാവുങ്കൽ അഗ്രോ എന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ശേഖരിക്കുന്ന ഗ്രാഫ്ട് ചെയ്ത തൈകൾ ഉപയോഗിച്ചാണ് കൃഷി. ചുണ്ടയ്ക്ക്യിൽ ഗ്രാഫ്റ്റ് ചെയ്ത വഴുതന തൈകൾക്ക് ഉത്പാദനശേഷിയും പ്രതിരോധശേഷിയും വളരെ കൂടുതലാണ്.
വില്പന വില
ചെണ്ടുമല്ലി ₹100-120
വാടാമല്ലി ₹ 300
പച്ചക്കറി (മൊത്ത വില)
പടവലം ₹ 60
വഴുതനങ്ങ ₹ 60
തക്കാളി ₹ 70
പയർ ₹ 100
വെണ്ടയ്ക്ക ₹ 70
കാലാവസ്ഥാ വ്യതിയാനം വലിയ പ്രതിസന്ധിയാണ്. പ്രളയത്തോടെ മണ്ണിന്റെ ഘടന മാറി. എങ്കിലും നാടൻ പച്ചക്കറികൾക്ക് ആവശ്യക്കാരേറെയാണ്.
സജീവ്