mula
മുളങ്കൂമ്പ് ഉത്പന്നങ്ങൾ

തൃശൂർ : കാടുകളിലെ അമൂല്യവിഭവമായ മുള ഇനി ഭക്ഷണമേശയിലും ഇടംപിടിക്കും. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് മുളയുടെ കൂമ്പ് ഉപയോഗിച്ച് ശാസ്ത്രീയമായി വികസിപ്പിച്ചെടുത്ത ഫ്‌ളേക്‌സും പൊടിയുമാണ് രുചിച്ചറിയാൻ അവസരമൊരുങ്ങുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പരമ്പരാഗത ഭക്ഷണമായി ഉപയോഗിക്കുന്ന മുളങ്കൂമ്പ്, ദക്ഷിണേന്ത്യയിൽ അത്ര പ്രചാരത്തിലില്ല. ഭക്ഷ്യവസ്തുവെന്ന നിലയിലെ മുളയുടെ പോഷകഗുണങ്ങൾ പരിചയപ്പെടുത്തുന്നതിനായാണ് കെ.എഫ്.ആർ.ഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റായ ഡോ.ആർ. ജയരാജിന്റെ നേതൃത്വത്തിൽ മുളങ്കൂമ്പ് ഫ്‌ളേക്‌സും പൊടിയും വികസിപ്പിച്ചത്.


നിർമ്മാണരീതിയും ഉപയോഗവും

മുളങ്കൂമ്പ് ശേഖരിച്ച ശേഷം സംസ്‌കരിച്ച്, ഈർപ്പം പൂർണമായും മാറ്റിയെടുത്ത് പൊടിയും ഫ്‌ളേക്‌സും ആക്കി മാറ്റുന്നതിനുള്ള ശാസ്ത്രീയമായ രീതിയാണ് കെ.എഫ്.ആർ.ഐ വികസിപ്പിച്ചെടുത്തത്. ഈ പ്രക്രിയയിലൂടെ മുളയുടെ തനത് ഗുണങ്ങൾ ഒട്ടും നഷ്ടപ്പെടാതെ നിലനിറുത്താൻ സാധിക്കും. കൊഴുപ്പ് കുറവാണെന്നതും ഇവയുടെ സവിശേഷതയാണ്. ദഹന പ്രക്രിയ എളുപ്പമാക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഈ ഉത്പന്നങ്ങൾ സഹായിക്കും.


കർഷകർക്ക് പുതിയ വരുമാനം


മുള ഉത്പന്നങ്ങളുടെ വാണിജ്യവത്കരണം മുള കർഷകർക്ക് പുതിയൊരു വരുമാനമാർഗം തുറക്കും. കേരളത്തിൽ മുള കൃഷിക്ക് കൂടുതൽ പ്രോത്സാഹനം ലഭിക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കും. ഈ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനും അസംസ്‌കൃത വസ്തുക്കൾ നൽകുന്നതിനും വാണിജ്യവത്കരണത്തിനും താത്പര്യമുള്ളവരെ കണ്ടെത്താനായി ഓഗസ്റ്റ് ഏഴിന് തിരുവനന്തപുരത്ത് കേരള സ്‌റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെന്റ് സംഘടിപ്പിക്കുന്ന റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് കോൺക്ലേവിലൂടെ സഹായകമാകുമെന്നാണ് കെ.എഫ്.ആർ.ഐയിലെ ഗവേഷകരുടെ പ്രതീക്ഷ.
മുളങ്കൂമ്പ് പൊടിയും ഫ്‌ളേക്‌സും ഉൾപ്പെടെ 15 ഗവേഷണങ്ങളാണ് കെ.എഫ്.ആർ.ഐ കോൺക്ലേവിൽ അവതരിപ്പിക്കുന്നത്.