കൊടുങ്ങല്ലൂർ: കുരുംബ ഭഗവതി ക്ഷേത്രത്തിൽ നിന്നും കോഴിക്കുളങ്ങര ക്ഷേത്രത്തിലെത്തി നൂറ്റാണ്ടുകളായി നടന്നു വരുന്ന കോഴിക്കുളങ്ങര പൂജ ഭക്തിപൂർവം നടന്നു. കർക്കടക മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച്ചയായ ഇന്നലെ ഉച്ചപൂജ പതിവിലും നേരത്തെ പൂർത്തിയാക്കി ഉച്ചയ്ക്ക് 11ന് നട അടച്ച് കാവിൽക്കടവിൽ നിന്നും പരമ്പരാഗത വള്ളത്തിൽ കനോലിക്കനാൽ വഴി കരുപ്പടന്ന പുഴയിലൂടെ കോഴിക്കുളങ്ങരയിലെത്തി. പുഴക്കടവിൽ നിന്നു കോഴിക്കുളങ്ങര ക്ഷേത്രത്തിലെ വിശ്വാസികൾ താലമേന്തി ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. തുടർന്നാണ് വിശേഷാൽ പൂജ നടത്തിയത്. ഭഗവതിക്ക് അഭിഷേകം, മലർ നിവേദ്യം എന്നിവയ്ക്ക് ശേഷം ശർക്കര പന്തീരുനാഴി, വെള്ള പന്തീരുനാഴി, തണ്ണീരാമൃതം എന്നിവ കോഴിക്കുളങ്ങര ഭഗവതിക്ക് നിവേദിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ.ഉദയകുമാർ, സെക്രട്ടറി പി.ബിന്ദു, ഡെപ്യൂട്ടി കമ്മിഷണർ സുനിൽ കർത്ത, അസിസ്റ്റന്റ് കമ്മിഷണർ എം.ആർ. മിനി, ദേവസ്വം മാനേജർ കെ.വിനോദ്, സത്യധർമ്മൻ അടികൾ എന്നിവർ നേതൃത്വം നൽകി. പാച്ചാംമ്പിള്ളി നമ്പൂതിരിയുടെ നേതൃത്തിലാണ് പൂജകൾ നടന്നത്.