കയ്പമംഗലം: കയ്പമംഗലം പഞ്ചായത്തിലെ ഒൻപതാം വാർഡിലെ തനുശ്രീ അംഗൻവാടിയിലേക്കുള്ള കുടിവെള്ളം നിലച്ചിട്ട് നാല് മാസം. പന്ത്രണ്ടോളം കുട്ടികളാണ് അംഗൻവാടിയിലുള്ളത്. ഇവർക്ക് ഭക്ഷണം പാകം ചെയ്യാനും, പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനും വെള്ളമില്ലാത്ത അവസ്ഥയാണ്. നാട്ടിക ഫർക്ക ശുദ്ധജല പദ്ധതി മുഖേനയാണ് അംഗൻവാടിയിലേക്ക് വെള്ളമെത്തിച്ചിരുന്നത്.
എന്നാൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് വെള്ളം കിട്ടാതായി. വർഷങ്ങൾക്ക് മുമ്പ് കാന പണിതപ്പോൾ കുടിവെള്ള വിതരണ പൈപ്പ് കാനയ്ക്കടിയിൽ പോയതിനാൽ അറ്റകുറ്റപണി നടത്താൻ പറ്റാത്ത അവസ്ഥയാണെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു. കോൺക്രീറ്റ് കാന പൊളിച്ച് പൈപ്പ് ശരിയാക്കേണ്ട സ്ഥിതിയായതോടെ വാട്ടർ അതോറിറ്റി കണക്ഷൻ സ്റ്റോപ്പറിട്ട് നിറുത്തി.
പകരം അംഗൻവാടിക്ക് സമീപം പൊതുടാപ്പ് സ്ഥാപിച്ചു. എന്നാൽ പല ദിവസങ്ങളിലും വെള്ളമില്ലാതായി. ഇതോടെ ആഴ്ചയിൽ 400 രൂപ കൊടുത്ത് വെള്ളം വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയായെന്ന് അംഗൻവാടി വർക്കർ സിന്ധു ചൂണ്ടിക്കാട്ടുന്നു. അംഗൻവാടിയിലേക്കും തൊട്ടടുത്ത നഗറിലേക്കുമുള്ള കുടിവെള്ള വിതരണ പൈപ്പ് മാറ്റി സ്ഥാപിക്കേണ്ടതുണ്ടെന്നും, ഇതിനുള്ള ഫണ്ട് പഞ്ചായത്ത് നൽകണമെന്നുമാണ് വാട്ടർ അതോറിറ്റിയുടെ വാദം. ഇതിനായി നാല് ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി വാട്ടർ അതോറിറ്റി പഞ്ചായത്തിന് നൽകി. എന്നാൽ ഇത്രയും തുകയുടെ ആവശ്യമില്ലെന്നും, പൈപ്പ് മാറ്റി സ്ഥാപിക്കാൻ ഒന്നര ലക്ഷം പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ടെന്നും, വേഗത്തിൽ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നടത്തി വരികയാണെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്. ഇതേസമയം കാക്കാത്തിരുത്തി തനുശ്രീ അംഗൻവാടിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ കാക്കാത്തിരുത്തി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നു. സി.പി.ഐ കയ്പമംഗലം ലോക്കൽ സെക്രട്ടറി ഇ.ആർ.ജോഷി ഉദ്ഘാടനം ചെയ്തു.പി.കെ.റഹിം അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് കില്ലാഡി, അജിത് കൃഷ്ണൻ, ഇ.എസ്.സതീശൻ, അഷറഫ് തണ്ടാശേരി, സജിനി എന്നിവർ സംസാരിച്ചു.
അശാസ്ത്രീയമായി നിർമ്മിച്ച കാന പൊളിച്ചു പണിയണം. അംഗൻവാടിയിലേക്കുള്ള വാട്ടർ കണക്‌ഷൻ അടിയന്തരമായി പുന:സ്ഥാപിക്കണം
സി.പി.ഐ
കാക്കാത്തിരുത്തി ബ്രാഞ്ച്