തൃശൂർ : ധനലക്ഷ്മി ഗ്രൂപ്പിന്റെ അഞ്ചാം വാർഷികാഘോഷത്തിന്റെയും നിക്ഷേപക സംഗമത്തിന്റെയും ഉദ്ഘാടനം മരത്താക്കരയിലെ ധനലക്ഷ്മി ഗ്രൂപ്പിന്റെ ഹെഡ് ഓഫീസിൽ നടന്നു. അഞ്ച് വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ വേളയിൽ ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിലേക്ക് കൂടി സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ന്യൂഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിൽ ധനലക്ഷ്മിയുടെ പുതിയ ശാഖകൾ പ്രവർത്തനമാരംഭിച്ചു.
ധനലക്ഷ്മി ഗ്രൂപ്പിന്റെ പുതിയ ക്രെഡിറ്റ് സൊസൈറ്റിയുടെ ഹെഡ് ഓഫീസിന്റെ ശിലാസ്ഥാപനം മണ്ണുത്തിയിലുള്ള സ്വന്തം സ്ഥലത്ത് മെഡിക്കൽ ആസ്‌ട്രോളജർ മോഹൻ കെ.വേദകുമാർ നിർവഹിച്ചു. പുതിയ ക്രെഡിറ്റ് സൊസൈറ്റിയുടെ ഹെഡ് ഓഫീസിന്റെ ഉദ്ഘാടനവും പി.എം.ജെ ടവറിൽ അദ്ദേഹം നടത്തി. ധനലക്ഷ്മി ഗ്രൂപ്പ് ചെയർമാൻ ഡോ.വിപിൻദാസ് കടങ്ങോട്ട്, ഡയറക്ടർമാരായ ശ്യാം ദേവ്, കെ.ബി.സൂരജ്, ബൈജു എസ്. ചുള്ളിയിൽ, കെ.സുനിൽ കുമാർ, വളപ്പില കമ്മ്യൂണിക്കേഷൻ മാനേജിംഗ് ഡയറക്ടർ ജെയിംസ് വളപ്പില എന്നിവർ സന്നിഹിതരായി. ധനലക്ഷ്മി ഗ്രൂപ്പ് ചെയർമാൻ ഡോ.വിപിൻദാസ് കടങ്ങോട്ട് എഴുതിയ ഹാലാസ്യനാദം എന്ന പുസ്തകത്തിന്റെ പ്രകാശനം ആറ്റൂർ സന്തോഷ് കുമാർ നിർവഹിച്ചു.
ആഘോഷത്തിന്റെ ഭാഗമായി, അംഗപരിമിതമായ നൂറ് പേർക്ക് കൃത്രിമകാലുകൾ സൗജന്യമായി നൽകി. വയനാട് ചൂരൽമലയിൽ പ്രകൃതിക്ഷോഭത്തെ തുടർന്ന് വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് നിർമ്മാണം പൂർത്തിയാക്കിയ പുതിയ ഭവനത്തിന്റെ താക്കോൽ കൈമാറ്റവും നടന്നു. നഗരത്തിൽ ആരും വിശന്നിരിക്കരുത്' എന്ന ഉദ്ദേശത്തോടെ, പ്രതിദിനം നൂറ് പേർക്ക് സൗജന്യ ഉച്ചഭക്ഷണ വിതരണം നടത്തുന്ന 'അന്നസാരഥി' പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ചു. ധനലക്ഷ്മി ഗ്രൂപ്പ് പത്ത് വർഷങ്ങൾ പിന്നിടുന്നതും എൻ.സി.ഡി ലിസ്റ്റിൽ കയറുന്നതുമായ 2030ൽ ആയിരം പേരുടെ വിവാഹം നടത്തുമെന്ന് ധനലക്ഷ്മി ഗ്രൂപ്പ് ചെയർമാൻ ഡോ.വിപിൻദാസ് കടങ്ങോട്ട് പ്രഖ്യാപിച്ചു.