തൃശൂർ: തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിന്റെ കാരണം രാഷ്ട്രീയപാർട്ടിയുടെ ഇടപെടലാണെന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ പരാമർശത്തിൽ പ്രതികരണവുമായി സി.പി.ഐ. മാൾ നിർമാണം വൈകുന്നതിൽ സി.പി.ഐക്ക് പങ്കില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സി.പി.ഐ വികസനത്തെ പിന്തുണയ്ക്കുന്ന പാർട്ടിയാണ്. ഹർജി കൊടുത്തയാൾ തന്നെ സി.പി.ഐയുമായി ബന്ധമില്ലെന്ന് പറഞ്ഞിട്ടുണ്ട്. വികസനത്തിന് ഒരിക്കലും സി.പി.ഐ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടരവർഷം മുൻപ് പ്രവർത്തനം ആരംഭിക്കേണ്ട മാളിന്റെ തുടർപ്രവർത്തനവുമായി മുന്നോട്ട് പോകാൻ കഴിയാത്തത് ഒരു രാഷ്ട്രീയ പാർട്ടിയിലുള്ള ആൾ അനാവശ്യമായ കേസുമായി മുന്നോട്ട് പോകുന്നതിനാലാണെന്ന് കഴിഞ്ഞ ദിവസം യൂസഫലി വ്യക്തമാക്കിയിരുന്നു.