പാലോട്: നന്ദിയോട് പഞ്ചായത്തിലെ കുടവനാട് പൊൻപാറയിൽ 2020സെപ്തംബർ 7ന് ജില്ലാ പഞ്ചായത്ത് ഫണ്ടായ 50ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച സ്നേഹകുടീരം പകൽ വീട് വർഷങ്ങൾ പിന്നിട്ടിട്ടും തുറന്നുകൊടുത്തിട്ടില്ല. എന്നാൽ ജില്ലാ പഞ്ചായത്ത് 20ലക്ഷംരൂപ അനുവദിച്ച് ചുറ്റുമതിൽ നിർമ്മിക്കാനൊരുങ്ങുകയാണ്. 10 ലക്ഷം രൂപയോളം ചെലവഴിച്ച് ഫർണിച്ചർ ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കെട്ടിടമാണ് അധികൃതരുടെ അവഗണനയിൽ അടച്ചിട്ടിരിക്കുന്നത്.
നന്ദിയോട് കേന്ദ്രമായി പ്രവർത്തിക്കുന്ന വി.എസ്.എസ് എന്ന മുതിർന്ന പൗരൻമാരുടെ കൂട്ടായ്മയാണ് ഇതിലേക്കാവശ്യമായ 35 സെന്റ് സ്ഥലം വാങ്ങി ജില്ലാ പഞ്ചായത്തിന് കൈമാറിയത്.2001ജനുവരി പത്തിന് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ രാജാവാണ് വൃദ്ധസദന നിർമ്മാണത്തിനായി ശിലാസ്ഥാപനം നടത്തിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് വി.എസ്.എസ് കൂട്ടായ്മ സ്ഥലം വൃദ്ധസദനം നിർമ്മിക്കണമെന്ന ഉറപ്പിൻമേൽ ജില്ലാ പഞ്ചായത്തിന് കൈമാറിയത്.
കെട്ടിടം അടച്ചിട്ട നിലയിൽ
ലക്ഷങ്ങൾ ചെലവാക്കി ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ചിട്ടും നാളിതുവരെ ഒരാളേയും ഇവിടേക്ക് പ്രവേശിപ്പിച്ചിട്ടില്ല. കൊവിഡ് നിയന്ത്രണത്തെ തുടർന്ന് ഈ കെട്ടിടം താത്കാലിക ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി മാറ്റിയിരുന്നു. വയോജനങ്ങൾക്ക് രാവിലെ 8മുതൽ 5വരെ ഇവിടെ വിശ്രമിക്കുന്നതിനാവശ്യമായ എല്ലാ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആഹാരം പാകം ചെയ്യുന്നതിനുള്ള അടുക്കള, ടി.വി,പുസ്തകങ്ങൾ,മരുന്ന് സൂക്ഷിക്കുന്നതിനുള്ള സൗകര്യം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
സാമൂഹ്യവിരുദ്ധ താവളം
നിലവിൽ ഈ കെട്ടിടം ഉൾപ്പെടുന്ന മേഖല സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിട്ടുണ്ട്. വനമേഖലയായതിനാൽ ഇത്തരക്കാർക്ക് തമ്പടിക്കാനും പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിത്താവളമാക്കാനുമാണ് ഇവിടം ഉപയോഗിക്കുന്നത്.
സേവനം ആവശ്യം, നടപടിയില്ല
നന്ദിയോട് പഞ്ചായത്തിൽ 120 ഓളം വൃദ്ധജനങ്ങൾക്ക് പകൽ വീടിന്റെ സേവനം ആവശ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്ന് നന്ദിയോട് പഞ്ചായത്ത് ഭരണസമിതി നിരവധി തവണ ജില്ലാ പഞ്ചായത്ത് അധികാരികൾക്ക് കത്ത് നൽകിയെങ്കിലും നാളിതുവരെ യാതൊരു നടപടിയും ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
പ്രമേയവുമായി സി.പി.ഐ
2020ൽ നിർമ്മാണം പൂർത്തീകരിച്ച സ്നേഹകുടീരം എന്ന പകൽവീടിന്റെ പ്രവർത്തനം ജില്ലാ പഞ്ചായത്ത് ആരംഭിക്കാത്തതിനാൽ നന്ദിയോട് പഞ്ചായത്തിന് കൈമാറണമെന്ന പ്രമേയം സി.പി.ഐ പേരയം ബ്രാഞ്ച് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.