അഭിഭാഷകനോട് വി.സി വിശദീകരണം തേടും

തിരുവനന്തപുരം: സസ്പെൻഷനിലുള്ള രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ തന്റെ സസ്പെൻഷനെതിരായി ഹൈക്കോടതിയിൽ നൽകിയ കേസിൽ സർവകലാശാലയ്ക്കായി സ്റ്റാൻഡിംഗ് കോൺസിൽ ഫയൽ ചെയ്തത് ഡോ.അനിൽകുമാറിന്റെ തന്നെ മറുപടി സത്യവാങ്മൂലം. ഏഴ് പേജ് മറുപടിയും രേഖകളുമടക്കം നൂറോളം പേജുകളുള്ള സത്യവാങ്മൂലം രജിസ്ട്രാറുടെ ചുമതലയുള്ള ഡോ.മിനി ഡിജോ കാപ്പൻ തയ്യാറാക്കി സ്റ്രാൻഡിംഗ് കോൺസിൽ തോമസ് എബ്രഹാമിന് കൈമാറിയിരുന്നു. എന്നാൽ ഇതിനു പകരമായി സസ്പെൻഷനിലുള്ള രജിസ്ട്രാറുടെ മറുപടിയാണ് സ്റ്രാൻഡിംഗ് കോൺസിൽ കോടതിയിൽ ഫയൽ ചെയ്തതെന്ന് വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ പറഞ്ഞു.

ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ മറുപടി സത്യവാങ്മൂലം മാറ്രാൻ സർവകലാശാല ആവശ്യപ്പെടും. ഗവർണറെ അപമാനിച്ചതിനാണ് സസ്പെൻഷനെന്നും അത് തുടരണമെന്നുമാണ് ഡോ.മിനി കാപ്പന്റെ സത്യവാങ്മൂലത്തിലുണ്ടായിരുന്നത്. എന്നാൽ സസ്പെൻഷൻ ശരിയല്ലെന്നാണ് ഡോ.അനിൽകുമാറിന്റേതായി ഫയൽ ചെയ്ത സത്യവാങ്മൂലത്തിലുള്ളത്. ഡോ.അനിൽകുമാർ നൽകിയ കേസിൽ അദ്ദേഹത്തിന്റേതായി മറുപടി സത്യവാങ്മൂലവും ഫയൽ ചെയ്യപ്പെട്ടത് കേസ് നടത്തിപ്പിൽ സ്റ്റാൻഡിംഗ് കോൺസിലിനുണ്ടായ വീഴ്ചയാണെന്നും വി.സി ചൂണ്ടിക്കാട്ടി. ഡോ.അനിൽകുമാറിന്റേതായി സമർപ്പിക്കപ്പെട്ട മറുപടി സത്യവാങ്മൂലം പിൻവലിക്കണമെന്നും സർവകലാശാലയുടെ ഔദ്യോഗിക സത്യവാങ്മൂലമായി ഡോ.മിനി കാപ്പൻ നൽകുന്ന മറുപടി സ്വീകരിക്കണമെന്നും കോടതിയിൽ സർവകലാശാല ആവശ്യപ്പെടും.

സ്റ്റാൻഡിംഗ് കോൺസിലിനോട് വി.സി വിശദീകരണം തേടും. ബുധനാഴ്ച കേസ് പരിഗണിക്കുമ്പോൾ സർവകലാശാലയ്ക്കായി മറ്റൊരു അഭിഭാഷകനാവും ഹാജരാവുക.