വെഞ്ഞാറമൂട്: തേങ്ങാവിലയും എണ്ണവിലയും കുതിക്കുമ്പോൾ തെങ്ങിൻതൈകൾ കിട്ടാനില്ല. കർഷകരെല്ലാം തെങ്ങ് നട്ട് തുടങ്ങിയതോടെ മറ്റ് ജില്ലകളിലെ ഫാമുകളിൽ നിന്നാണ് ഇപ്പോൾ തെങ്ങിൻ തൈകൾ എത്തിക്കുന്നത്. സർക്കാരിന്റെ ഉമസ്ഥതയിലുള്ളവയിലും സ്വകാര്യ നഴ്സറികളിലും തൈകൾക്ക് ഡിമാൻഡ് കൂടി. കൃഷിത്തോട്ടത്തിൽ മുൻപ് പത്തു വരെ തൈകൾ വിറ്റിടത്ത് ഇപ്പോഴത് 30 വരെയായി.
സ്വകാര്യ ഫാമുകളിലും വില്പന കൂടിയിട്ടുണ്ട്. ഇപ്പോൾ കൂടുതൽ തൈകൾ എത്തിച്ചാണ് കൃഷിഭവനുകളിൽ വിതരണം ചെയ്യുന്നത്.തേങ്ങയ്ക്ക് 80 - 90 രൂപ വരെയാണ് ചില്ലറവില. ഓണത്തിന് നൂറിലെത്തിയേക്കും. അപ്രതീക്ഷിത വിലക്കയറ്റം ഭാവിയിലുമുണ്ടായേക്കുമെന്ന കണക്കുകൂട്ടലിലാണ് കർഷകർ വീണ്ടും തെങ്ങ് കൃഷിയിലേക്ക് നീങ്ങുന്നത്.
മുതലെടുത്ത്
സ്വകാര്യ നഴ്സറികൾ
തേങ്ങയുടെ വില കൂടിയത് മുതലാക്കുകയാണ് സ്വകാര്യ നഴ്സറികൾ. സർക്കാർ ഫാമിലും കൃഷിഭവനുകളിലും നിശ്ചിത വിലയുള്ളപ്പോൾ സ്വകാര്യ നഴ്സറികളിൽ തോന്നുംപോലെയാണ് വില. തേങ്ങയുടെ ക്ഷാമം കാരണം മുളപ്പിക്കാൻ പോലും കിട്ടുന്നില്ലെന്നാണ് ഇവർ പറയുന്ന ന്യായം. തേങ്ങ വില കുറഞ്ഞപ്പോൾ തെങ്ങ് കൃഷിയിൽ നിന്ന് പിൻവലിഞ്ഞവരൊക്കെ തൊടിയിലും പറമ്പിലും സ്വന്തം ആവശ്യത്തിനെങ്കിലുമുള്ളത് വച്ചുപിടിപ്പിച്ചു തുടങ്ങി.