d

തിരുവനന്തപുരം: സ്‌കൂൾ പാചകത്തൊഴിലാളികളുടെ ഓണറേറിയം ഇനി എല്ലാ മാസവും 5ന് മുൻപ് ലഭിക്കും. പാചകത്തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനായി മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കേന്ദ്രവിഹിതം ലഭിച്ചില്ലെങ്കിൽ സംസ്ഥാന വിഹിതം മാത്രം ഉപയോഗിച്ച് ഓണറേറിയം വിതരണം ചെയ്യാനാണ് തീരുമാനം.

ഓണറേറിയം വിഷയം ധനമന്ത്രിയുമായി ചർച്ചചെയ്ത് പരിഹരിക്കും. 300:1 എന്ന അനുപാതത്തിൽ പാചകത്തൊഴിലാളികളെ നിയമിക്കുന്നത് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. തൊഴിലാളികളുടെ വിരമിക്കൽ പ്രായം 65 വയസായി നിശ്ചയിച്ചു.

വിരമിക്കൽ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് രേഖാമൂലം അഭിപ്രായം നൽകാൻ ട്രേഡ് യൂണിയനുകൾക്ക് നിർദ്ദേശം നൽകി. പാചകത്തൊഴിലാളികൾക്ക് യൂണിഫോമും തിരിച്ചറിയൽ കാർഡും നൽകാൻ ഉച്ചഭക്ഷണകമ്മിറ്റിക്ക് നിർദ്ദേശം നൽകും.അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡിൽ പാചകത്തൊഴിലാളികളെ ഉൾപ്പെടുത്തുന്നത് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ലേബർ കമ്മീഷണറെയും മിനിമം വേജസിന്റെ പരിധിയിൽനിന്നും സ്‌കൂൾ പാചകത്തൊഴിലാളികളെ ഒഴിവാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുനഃപരിശോധിക്കാൻ ലേബർ സെക്രട്ടറിയേയും ചുമതലപ്പെടുത്തി. കഴിഞ്ഞവർഷം നൽകിയതിൽ കുറവ് വരുത്താതെ പാചകത്തൊഴിലാളികൾക്ക് ഈ ഓണക്കാലത്തും ഓണറേറിയം നൽകാനും തീരുമാനമായി.
യോഗത്തിൽ ടി.പി രാമകൃഷ്ണൻ എംഎൽഎ, തൊഴിൽസെക്രട്ടറി ഡോ.കെ വാസുകി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, ലേബർ കമ്മിഷണർ ഷഫ്ന നസുറുദ്ദീൻ, പൊതുവിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി ഡോ.എസ് ചിത്ര, തൊഴിലാളിസംഘടനാ പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു.