photo

പാലോട്: ആദിവാസി മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും 15 വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത കുടിവെള്ള പദ്ധതി അനാഥമായി നശിക്കുന്നു. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ ചിറ്റൂർ മിനി വാട്ടർ സപ്ലെ സ്കീം പദ്ധതി പ്രകാരം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് 2010 ൽ 11 ലക്ഷം രൂപ ചെലവഴിച്ചാണ് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തത്. അന്നത്തെ എം.എൽ.എയായിരുന്ന ജെ. അരുന്ധതിയാണ് പദ്ധതി നാടിന് സമർപ്പിച്ചത്. കുറുപ്പൻകാലയിലെ ആദിവാസി ജനവിഭാഗങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന ആഗ്രഹത്തോടെ സ്വകാര്യ വ്യക്തി ബ്ലോക്കിന് സംഭാവനയായി നൽകിയ 30 സെന്റ് സ്ഥലത്താണ് പമ്പ് ഹൗസും വാട്ടർ ടാങ്കും നിർമ്മിച്ചത്. പമ്പ് ഹൗസ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഞാറനീലി ട്രൈബൽ സി.ബി.എസ്.ഇ സ്കൂളിലേക്ക് ആവശ്യമായ കുടിവെള്ളം ഇപ്പോഴും എത്തിക്കുന്നത് ഇതേ ടാങ്കിൽ നിന്നാണ്. ഇതിനോടനുബന്ധിച്ച് വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിന് പൈപ്പ് നീട്ടിയെങ്കിലും നാളിതുവരെ ഒരു തുള്ളി വെള്ളം കിട്ടിയിട്ടില്ല.

 പാഴ്വാക്കായ വാഗ്ദാനങ്ങൾ

ഉദ്ഘാടന നടന്ന ദിവസം മാത്രമാണ് ഈ ഭാഗങ്ങളിലെ ആദിവാസികൾ ഉൾപ്പെടെയുള്ള ജനങ്ങൾക്ക് കുടിവെള്ളം ലഭിച്ചത്. പിന്നീട് ഈവഴിക്ക് വെള്ളമെത്തിയിട്ടില്ല. ഞാറനീലി കുറുപ്പൻകാല പടിഞ്ഞാറ്റിൻകര വീട്ടിൽ എഴുപതു വയസ് കഴിഞ്ഞ സുഭദ്ര അമ്മയാണ് പദ്ധതിക്ക് ആവശ്യമായ 30 സെന്റ് സ്ഥലം വിട്ടുനൽകിയത്. സ്ഥലം കൊടുത്തപ്പോൾ അധികാരികൾ കുടുംബത്തിലെ ഒരാൾക്ക് തൊഴിൽ നൽകുമെന്ന് ഉറപ്പ് നൽകിയെങ്കിലും അതും പാലിച്ചിട്ടില്ല.

 പരിഹാരമുണ്ട്,​ എന്നിട്ടും...

കേന്ദ്ര സർക്കാർ കുടിവെള്ള പൈപ്പ് ലൈൻ സൗജന്യമായി സ്ഥാപിച്ച് വീടുകളിൽ ശുദ്ധമായ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയായ ജലജീവൻ പദ്ധതിയിൽ ഈ പ്രദേശം ഉൾപ്പെടുത്തിയിട്ടുണ്ട്. അതും നിശ്ചലാവസ്ഥയിലാണ്. കുറുപ്പൻകാല കുടിവെള്ള പദ്ധതിയുമായി ജലജീവൻ പദ്ധതി യോജിപ്പിച്ചാൽ കാട്ടിലക്കുഴി, ഈയ്യക്കോട്, ഇലഞ്ചിയം, ആലുമ്മൂട്, കുറുപ്പൻകാല, കാട്ടിലക്കുഴി എന്നിവിടങ്ങളിലെ ഊരുകളിലെ കുടിവെള്ളക്ഷാമം ഒരു പരിധി വരെയെങ്കിലും പരിഹരിക്കാം.