ആറ്റിങ്ങൽ: ആറ്റിങ്ങൽ വലിയകുന്ന് താലൂക്കാശുപത്രിയിൽ നവജാതശിശു മരണപ്പെട്ട സംഭവത്തിൽ അന്വേഷണം വേണമെന്ന് ആശുപത്രി സൂപ്രണ്ട്.ആറ്റിങ്ങൽ ആലംകോട് സ്വദേശിയായ 23കാരി ഏഴാം മാസം വീട്ടിൽ പ്രസവിക്കുകയായിരുന്നു.പ്രസവാനന്തരം ആംബുലൻസിൽ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും, നവജാതശിശുവിന്റെ ജീവൻ നഷ്‌ടമായിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.ഭർത്താവ് വിദേശത്തായതിനാൽ ഗർഭകാല ചികിത്സകൾ ചെയ്യുന്നതിനുള്ള സാഹചര്യങ്ങളുണ്ടായിരുന്നില്ലെന്നാണ് യുവതി ഡോക്ടറോട് പറഞ്ഞത്.
എന്നാൽ, യുവതി മറ്റേതെങ്കിലും ചികിത്സാ സമ്പ്രദായങ്ങൾ സ്വീകരിച്ചിട്ടുണ്ടോ എന്നുള്ള കാര്യത്തെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.ആറ്റിങ്ങൽ ആലംകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അക്വാപഞ്ചർ കേന്ദ്രങ്ങളിൽ ചികിത്സ തേടിയ ഗർഭിണികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് ആശുപത്രി അധികൃതർ ഇത്തരം കേന്ദ്രങ്ങളെക്കുറിച്ച് ജില്ലാ കളക്ടർക്ക് മുൻപ് റിപ്പോർട്ട് നൽകിയിരുന്നതായും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.ആശുപത്രിയിൽ നിന്ന് പൊലീസിന് വിവരം നൽകിയതനുസരിച്ച് ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി. യുവതിയുടെ ഭർതൃപിതാവ് അബ്‌ദുൽ വാഹിദിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.