1

വിഴിഞ്ഞം: കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ അപകടങ്ങൾ തുടരുകയാണ്. പയറുംമൂട് ഭാഗത്ത് ഇന്നലെ രാവിലെ ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് വിദ്യാർത്ഥി മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഇന്നലെ മറ്റൊരപകടത്തിൽ കല്ലുവെട്ടാൻകുഴിക്കു സമീപം കാൽനടയാത്രക്കാരിയായ സ്ത്രീയെ വാഹനമിടിച്ചു പരിക്കേൽപ്പിച്ചിരുന്നു.

സിഗ്നലുകളോ വഴിവിളക്കുകളോ ഇല്ലാത്തതാണ് കോവളം മുതൽ മുക്കോല വരെയുള്ള റോഡിൽ അപകടസാദ്ധ്യത കൂടാൻ കാരണം. ബൈപ്പാസിന്റെ അമിത വേഗതയിൽ വാഹനങ്ങൾ ചീറിപ്പായുന്നതുകാരണം അപകടസാദ്ധ്യത കൂടുതലാണ്. 43 കിലോമീറ്ററാണ് റോഡിന്റെ നീളം. ഇതിൽ ടോയ്‌‌‌ലെറ്റ്, കഫറ്റീരിയ, 24 മണിക്കൂറും റോഡിൽ രണ്ട് ആംബുലൻസുകൾ, യാത്രക്കിടയിൽ ആർക്കെങ്കിലും അപകടം പറ്റിയാൽ ആംബുലൻസിന്റെ സേവനം ഉപയോഗപ്പെടുത്താൻ ഒരു ടോൾ ഫ്രീ നമ്പർ, അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ ഗതാഗതതടസം ഉണ്ടാകാതിരിക്കാൻ രണ്ട് ക്രെയിനുകൾ, യാത്രയ്ക്കിടയിൽ വിശ്രമം ആവശ്യമാകുന്നവർക്ക് പാർക്കിംഗ് ഏരിയകൾ കേന്ദ്രീകരിച്ച് സ്‌നാക്‌സ് ബാറുകൾ എന്നിവയെല്ലാം ഉണ്ടാകുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. ഇതിൽ 24 മണിക്കൂറും ഒരു ആംബുലൻസ് മാത്രം നടപ്പിലായി. ഇവയുടെ ചെലവ് മുഴുവൻ ഹൈവേ അതോറിട്ടി വഹിക്കുമെന്നും ടോൾ വരുമാനം ഉപയോഗിച്ചാകും പ്രവർത്തനമെന്നുമായിരുന്നു വാദം. എന്നാൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുംമുമ്പുതന്നെ ടോൾ ബൂത്ത് സ്ഥാപിച്ചത് പ്രതിഷേധങ്ങൾക്ക് കാരണമായി.

സർവീസ് റോഡുകൾ ഇല്ല
കോവളം പോറോഡ് പാലത്തിനോട് ചേർന്ന് സർവീസ് റോഡുകൾ നിർമ്മിക്കുമെന്ന് അധികൃതർ പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല, പാലം പണി ആരംഭിച്ചപ്പോൾ മുതൽ സർവീസ് റോഡ് ഇല്ലാത്തതിനാൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. കോവളത്ത് നിന്നാരംഭിക്കുന്ന സർവീസ് റോഡും കല്ലുവെട്ടാൻ കുഴിയിൽ നിന്നുള്ള റോഡും പോറോഡിൽ അവസാനിക്കും. ഇതിനിടെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ഇവിടെ സർവീസ് റോഡ് ഉൾപ്പെടെയുള്ളവ നിർമ്മിക്കുന്നതിനായി നാട്ടുകാർ സ്ഥലം വിട്ടുനൽകിയിരുന്നതാണ്. പാലം പണി പൂർത്തിയായശേഷം പകുതി മാത്രമുള്ള സർവീസ് റോഡ് അടച്ചിരുന്നത് പ്രതിഷേധത്തിനിടയാക്കിയതോടെ ശശി തരൂർ എം.പി ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ച് സർവീസ് റോഡിനായി മാസ്റ്റർപ്ലാൻ തയ്യാറാക്കിയെങ്കിലും നടപടിയായില്ല. ഏകദേശം 200 മീറ്ററോളം നീളമുള്ളതാണ് പാലം. ഇനി സർവീസ് റോഡ് പണിയണമെങ്കിൽ 20 മീറ്ററോളം ഉയരത്തിൽ പാലത്തിന് ഇരുവശത്തും സമാന്തരമായി രണ്ട് പാലങ്ങൾ നിർമ്മിക്കേണ്ട അവസ്ഥയാണ്.

ആവശ്യങ്ങൾ
കോവളം ജംഗ്ഷനിൽ ഫ്ലൈഓവർ നിർമ്മിക്കണം
സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാൻ ദേശീയപാത അതോറിട്ടി അനുവദിക്കണം
പോറോഡ് ഭാഗത്ത് പാലത്തിന് സമീപം സർവീസ് റോഡുകൾ ബന്ധിപ്പിക്കണം

ആദ്യഘട്ടത്തിന് ചെലവ് 669 കോടി രൂപ
രണ്ടാംഘട്ടത്തിന് 495 കോടി
ബൈപ്പാസിന്റെ ദൂരം-43കി.മീ
കോൺക്രീറ്റ് പാത വരുന്നത്..............-16.2കി.മീ ദൂരത്തിൽ