തിരുവനന്തപുരം: വീട് കുത്തിത്തുറന്ന് 8 ലക്ഷം രൂപയുടെ സ്വർണവും 21,000 രൂപയും കടയിൽ മുടമ്പ് ദേവീക്ഷേത്രത്തിലെ സ്വർണവും പണവും കവർന്ന കേസിലെ പ്രതിയെ പിടികൂടി. വട്ടിയൂർക്കാവ് കടയിൽ മുടമ്പ് പഴവിളാകത്ത് വീട്ടിൽ രാജേഷ് എന്ന കൊപ്ര ബിജുവാണ് (46) പിടിയിലായത്.
ഇലിപ്പോട് കൂത്ത് റോഡ് ഭാഗത്തെ വീട്ടിൽ നിന്നാണ് ജൂലായ് 2ന് സ്വർണവും പണവും കവർന്നത്. ഇതിന് പിന്നാലെ ജൂലായ് 12ന് ക്ഷേത്രത്തിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ചു. ഡി.സി.പി ഫറാസ്,കന്റോൺമെന്റ് എ.സി.പി സ്റ്റുവർട്ട് കീലർ എന്നിവരുടെ നേതൃത്വത്തിൽ വട്ടിയൂർക്കാവ് എസ്.എച്ച്.ഒ വി.അജേഷ്,എസ്.ഐമാരായ രതീഷ്,തോമസ്,വിജയകുമാർ,സി.പി.ഒമാരായ അനൂപ്,രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.