photo1

പാലോട്: നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ വന്യമൃഗശല്യം നിയന്ത്രണാതീതമായ നിലയിൽ. സന്ധ്യയായാൽ കൃഷിയിടങ്ങൾ കാട്ടുപന്നി, ആന, മ്ലാവ്, കാട്ടുപോത്ത് എന്നിവയുടെ സ്വന്തമാണ്. വിളകളെല്ലാം ഇവർ ചവിട്ടിമെതിക്കും. കൃഷിയിടത്തിലിറങ്ങുന്ന പന്നിക്കൂട്ടം റബർ, വാഴ, മരിച്ചീനി, പച്ചക്കറികൾ തുടങ്ങി കണ്ണിൽക്കാണുന്നതെല്ലാം നശിപ്പിച്ചിട്ടേ തിരികെ മടങ്ങൂ. പുലർച്ചെ റബർ ടാപ്പിംഗിന് എത്തുന്നവർ പന്നികളുടെ ആക്രമണത്തിന് ഇരയാകുന്നുമുണ്ട്. ഞാറനീലി, ഇലഞ്ചിയം, പനങ്ങോട് ഭാഗങ്ങളിൽ പന്നിയുടെ ആക്രമണത്തിന് ഇരയായ സ്കൂൾ വിദ്യാർത്ഥികളും ഏറെയാണ്.

വിദ്യാർത്ഥികൾ ദുരിതത്തിൽ

ആദിവാസി മേഖലയിൽ വാഹനസൗകര്യം കുറവായതിനാൽ കിലോമീറ്ററുകളോളം നടന്ന് സ്കൂളുകളിൽ എത്തുന്നവരാണ് വന്യമൃഗ ആക്രമണത്തിൽ പെടുന്നത്. ഭക്ഷണം തേടി നാട്ടിലേക്ക് എത്തുന്ന വന്യമൃഗങ്ങൾ ആക്രമണകാരികളാകാറുണ്ട്.

ആനകിടങ്ങ് നിർമ്മാണം പുരോഗമിക്കുന്നുണ്ടെങ്കിലും ചെന്നല്ലിമൂട്, മുത്തിപ്പാറ, കല്ലണ, ഇയ്യക്കോട്, കാട്ടിലക്കുഴി, മുത്തികാണി, കൊന്നമൂട്, കോളച്ചൽ , ഇടവം, താഴെ കോളച്ചൽ എന്നിവിടങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷം.

രാവിലെയും കാട്ടുപന്നികൾ

കാലൻകാവ്, നാഗര, ഓട്ടുപാലം, പച്ച, വട്ടപ്പൻകാട്, കരിമ്പിൻകാല, സെന്റ് മേരീസ്, ഇടവം, പേരയം, ആനകുളം, തുടങ്ങിയ ഭാഗങ്ങളിൽ പകൽ സമയങ്ങളിൽ പോലും പന്നികൾ കൂട്ടത്തോടെ എത്തുന്നതിനാൽ കുട്ടികളും മുതിർന്നവരും ഭയപ്പാടിലാണ്. ഇവിടങ്ങളിൽ പകലും കാട്ടുപന്നിക്കൂട്ടത്തെ കാണാം. ഇവിടെ അറവുമാലിന്യം നിക്ഷേപിക്കുന്നത് ഭക്ഷിക്കാൻ കാട്ടുപന്നികൾ എത്തുന്നത് പതിവാണ്.

കാട്ടാനക്കൂട്ടം

കൃഷി നശിപ്പിച്ചു

കഴിഞ്ഞ ദിവസമെത്തിയ കാട്ടാനക്കൂട്ടം നശിപ്പിച്ചത് രണ്ട് കർഷകരുടെ സ്വപ്നം കൂടിയാണ്. അഗ്രിഫാമിനു സമീപം ഷമീറിന്റെ വാഴതോട്ടത്തിൽ എത്തിയ കാട്ടാനകൾ 150തിലധികം വാഴകളും മരച്ചീനിയുമാണ് നശിപ്പിച്ചത്. ഇടവത്ത് ദിവാകരൻ നാടാരുടെ ഇരുനൂറിലധികം കപ്പ, ഏത്തൻ, രസകദളി എന്നവയാണ് നശിപ്പിച്ചത്.