തിരുവനന്തപുരം: ചിങ്ങത്തിലെ തിരുവോണനാളിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ സമർപ്പിക്കാനുള്ള ഓണവില്ലുകൾ കരമന മേലാറന്നൂർ വിളയിൽവീട്ടിൽ ഒരുങ്ങുന്നു. തിരുവോണനാളായ സെപ്തംബർ 5ന് പുലർച്ചെ 5നും 6നും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ ശ്രീപദ്മനാഭസ്വാമിക്കും നരസിംഹ മൂർത്തിക്കും ശാസ്താവിനും വിനായകനും ചാർത്താനുള്ള ഓണവില്ലുകൾ കുടുംബം സമർപ്പിക്കും. 41 ദിവസം വ്രതമെടുത്താണ് ഓണവില്ല് തയാറാക്കുന്നത്. ഇവർക്ക് പാരമ്പര്യമായി കൈമാറിക്കിട്ടിയ അവകാശമാണ് ഓണവില്ല് സമർപ്പണം. 

ദേവഗണത്തിൽപ്പെട്ട കടമ്പ്, മഹാഗണി എന്നീ വൃക്ഷങ്ങളുടെ പലക വഞ്ചിയുടെ മാതൃകയിൽ അറുത്തെടുത്ത് അവയിൽ മൂലമന്ത്രം ചൊല്ലി തയാറാക്കിയ നിറക്കൂട്ടുകൾ കൊണ്ടാണ് ശ്രീപദ്മനാഭസ്വാമിയുടെ വീരശയനം, മഹാവിഷ്ണുവിന്റെ ദശാവതാരം,ശ്രീരാമകഥകൾ,ശ്രീകൃഷ്ണലീല,ശാസ്താവിന്റെയും വിനായകന്റെയും ചിത്രങ്ങൾ എന്നിവ വരയ്ക്കുന്നത്.ആകെ ആറു ജോഡി വില്ലുകളാണ് ക്ഷേത്രത്തിൽ സമർപ്പിക്കുന്നത്.ഒരു മണിക്കൂറോളം നീണ്ടു നിൽക്കുന്ന ഓണവില്ല് സമർപ്പണ ചടങ്ങിന് ശേഷം ആചാരിയും കുടുംബവും ദക്ഷിണയും വസ്ത്രവും ഓണക്കോപ്പും വാങ്ങി ഓണവില്ല് ചാർത്തിയ ഭഗവാനെ ആദ്യം ദർശിച്ചു മടങ്ങും. തിരുവോണം,അവിട്ടം,ചതയം നാളുകളിൽ ഓണവില്ലുകൾ ഭഗവാന്മാർക്ക് ചാർത്തിയിരിക്കും. നാലാം നാൾ ഓണവില്ലുകൾ പുറത്തെടുത്ത് ഒരു വർഷം രാജകുടുംബത്തിന്റെ പൂജാമുറിയിൽ സൂക്ഷിക്കും.

കൂടെ കൂടി ഒന്നരവയസുകാരിയും

ഓണവില്ല് തയാറാക്കുന്ന കലാപ്രവർത്തനത്തിൽ ഒപ്പംകൂടിയിരിക്കുകയാണ് കുടുംബത്തിലെ ഏറ്റവും ഇളയ കുട്ടി ഒന്നരവയസുകാരി ആദ്വൈക.

ബിൻകുമാർ ആചാരിയുടെ നേതൃത്വത്തിൽ സഹോദരങ്ങളായ സുദർശനൻ ആചാരി,ഉമേഷ് ആചാരി, സുലഭൻ ആചാരി,കാർത്തികേയൻ ആചാരി

എന്നിവരാണ് ഓണവില്ലുകൾ തയാറാക്കുന്നത്. ഇളം തലമുറക്കാരായ അനന്തപദ്മനാഭൻ, പ്രണവ്ദേവ്, ശിവപാർവതി എന്നിവരും വ്രതശുദ്ധിയോടെ വില്ലുകൾ തയാറാക്കുന്നു.