പോത്തൻകോട് : ശാന്തിഗിരി ആശ്രമ സ്ഥാപകഗുരു ശ്രീകരുണാകര ഗുരുവിന്റെ ജന്മദിനാഘോഷമായ നവപൂജിതം ആഘോഷങ്ങൾ 28 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 5ന് ആശ്രമത്തിൽ നടക്കുന്ന സമ്മേളനത്തിൽ ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷതവഹിക്കും.നവപൂജിതം സുവനീർ പ്രകാശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി നിർവഹിക്കും.കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ.മുഖ്യപ്രഭാഷണം നടത്തും.ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തിരുവനന്തപുരം ബിഷപ്പ് മാത്യൂസ് മാർ സിൽവാസിയോസ് എപ്പിസ്‌കോപ്പ,മാർത്തോമ സഭ ഡയോസീയൻ സെക്രട്ടറി ഫാ.ഷിബു ഒ പ്ലാവിള,എറണാകുളം ഗ്രാൻഡ് മസ്ജിദ് ഇമാം ഫൈസൽ അസ്ഹരി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. നവപൂജിതം ആഘോഷങ്ങളോടനുബന്ധിച്ച് കേന്ദ്ര സംസ്‌കൃത സർവ്വകലാശാലയുടെയും ഇൻഡിക് ധർമ്മ അക്കാഡമിയുടെയും ശാന്തിഗിരി റിസർച്ച് ഫൗണ്ടേഷന്റെയും ആർട്സ് ആന്റ് കൾച്ചർ ഡിപ്പാർട്ട്‌മെന്റിന്റെയും ആഭിമുഖ്യത്തിൽ 28,29 തീയതികളിൽ സംഘടിപ്പിക്കുന്ന ദ്വിദിന സെമിനാറിനും തുടക്കം കുറിക്കും. 'ഗുരുപരമ്പരയും ഭാരതീയ ജ്ഞാന പാരമ്പര്യവും' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം ആചാര്യ സഭ ജനറൽ സെക്രട്ടറി സ്വാമി പരമാത്മാനന്ദ സരസ്വതി നിർവഹിക്കും.നവപൂജിതം ദിനമായ 29 ന് രാവിലെ 5 ന് സന്യാസ സംഘത്തിന്റെ പ്രത്യേക പുഷ്പാഞ്ജലിയോടെ പ്രാർത്ഥനാചടങ്ങുകൾക്ക് തുടക്കമാകും. 6 ന് ധ്വജാരോഹണം, 7 മുതൽ പുഷ്പസമർപ്പണം. 10 ന് നവപൂജിതം സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മോറാൻ മോർ ഡോ.സാമുവൽ തിയോഫിലിസ് മെത്രപ്പോലീത്ത,സ്വാമി ശ്രീആത്മാനന്ദ, സ്വാമി സത്യാനന്ദ തീർത്ഥ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്,വി.ജോയ്, ഐ.ബി.സതീഷ്,സി.ആർ.മഹേഷ്,സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവർ പങ്കെടുക്കും.ഉച്ചയ്ക്ക് 12 ന് ഗുരുദർശനവും വിവിധ സമർപ്പണങ്ങളും അന്നദാനവും നടക്കും. ഉച്ചക്ക് 2.30 ന് സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിർമ്മോഹാത്മ അദ്ധ്യക്ഷത വഹിക്കും.കുമ്മനം രാജശേഖരൻ, സെന്റ് ജോൺസ് മെഡിക്കൽ വില്ലേജ് ചെയർമാൻ ഫാ.ജോസ് കിഴക്കേടം, മുൻ എം.പി പീതാംബരക്കുറുപ്പ് തുടങ്ങിയവർ പങ്കെടുക്കും.തുടർന്ന് വൈകിട്ട് 5 ന് ദീപപ്രദക്ഷിണം നടക്കും.