തിരുവനന്തപുരം: ക്ലീൻ കേരള കമ്പനിയുടെ ഇക്കോ ബാങ്കിന് തുടക്കമായി. വീടുകളിലെയും സ്ഥാപനങ്ങളിലെയും അജൈവ പാഴ്വസ്തുക്കൾ കൈമാറുന്നതിനുള്ള കേന്ദ്രമാണ് ഇക്കോ ബാങ്ക്. പുനഃചക്രമണം ചെയ്യാൻ കഴിയുന്നവയ്ക്ക് മികച്ച വില നൽകിയും സംസ്‌കരിക്കാൻ കഴിയാത്തവയ്ക്ക് സംസ്‌കരണത്തിനുള്ള ചെറിയൊരു ഫീസ് ഈടാക്കിയും പാഴ്വസ്തുക്കൾ നിക്ഷേപിക്കാവുന്നിടങ്ങളായാണ് ഇക്കോബാങ്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേരളത്തിൽ 14 ജില്ലയിലും ഒന്നു വീതം ആദ്യഘട്ടത്തിൽ ആരംഭിക്കും. തുടർന്ന് ആവശ്യമനുസരിച്ച് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇക്കോ ബാങ്ക് പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പദ്ധതി വിശദീകരണം എൽ.എസ്.ജി.ഡി സ്‌പെഷ്യൽ സെക്രട്ടറി അനുപമ ടി.വി നിർവഹിച്ചു. വാർഡ് കൗൺസിലർ സുധീർ ജലാലുദ്ദീൻ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജറോമിക് ജോർജ്, ക്ലീൻ കേരള കമ്പനി എം.ഡി ജി.കെ സരേഷ് കുമാർ, പ്രോജക്ട് മാനേജർ ശ്രീജിത്ത്, ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർ അരുൺരാജ് തുടങ്ങിയവർ പങ്കെടുത്തു.