തിരുവനന്തപുരം: ഈ വർഷത്തെ നവരാത്രി വിഗ്രഹഘോഷയാത്രയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. നവരാത്രി മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ സെക്രട്ടേറിയറ്റ് ദർബാർഹാളിൽ ചേർന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു.

നവരാത്രി വിഗ്രഹഘോഷയാത്രയിൽ ആനയെഴുന്നള്ളിപ്പിന് തടസങ്ങളൊന്നുമുണ്ടാകാത്ത രീതിയിൽ നിയമപരമായി വേണ്ട കാര്യങ്ങൾ വകുപ്പുതല ഏകോപനത്തിലൂടെ പൂർത്തിയാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. യോഗത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എം.എൽ.എമാരായ സി.കെ.ഹരീന്ദ്രൻ,കെ. ആൻസലൻ,ആന്റണി രാജു,തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്,ബോർഡ് മെമ്പർ സന്തോഷ്,ദേവസ്വം സെക്രട്ടറി എം.ജി.രാജമാണിക്യം വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു.

തക്കല പദ്മനാഭപുരം കൊട്ടാരത്തിൽ നിന്ന് സരസ്വതിദേവി വിഗ്രഹവും ശുചീന്ദ്രത്തു നിന്ന് ശുചീന്ദ്രം ദേവി (മുന്നൂറ്റി നങ്ക) വിഗ്രഹവും കുമാരകോവിലിൽ നിന്ന് കുമാരസ്വാമി വിഗ്രഹവും വെള്ളിക്കുതിരയും പത്മനാഭപുരം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവിതാംകൂർ മഹാരാജാവിന്റെ ഉടവാളിനോടൊപ്പം ഘോഷയാത്രയായി സെപ്തംബർ 20ന് പുറപ്പെടും. അന്ന് രാത്രി തമിഴ്നാട് കുഴിത്തുറ മഹാദേവക്ഷേത്രത്തിലെത്തി അവിടെ വിഗ്രഹങ്ങളെ ഇറക്കിപൂജ നടത്തും. 21ന് കഴിത്തുറ മഹാദേവക്ഷേത്രത്തിൽ നിന്ന് യാത്രതിരിച്ച് ഉച്ചക്ക് 12ഓടെ സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ സംസ്ഥാന സർക്കാർ സ്വീകരണം നൽകും.

തുടർന്ന് പാറശാല മഹാദേവക്ഷേത്രത്തിൽ വിഗ്രഹങ്ങളെ ഇറക്കി പൂജ നടത്തും. ശേഷം നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തിച്ചേരും. 22ന് അവിടെ നിന്നും പുറപ്പെട്ട് വൈകിട്ട് 4ന് കരമന ആവണി അമ്മൻ കോവിലിലെത്തും. അവിടുത്തെ പൂജയ്ക്ക് ശേഷം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് തിരിക്കും. സരസ്വതിദേവിയും ഉടവാളും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മുമ്പിലുള്ള നവരാത്രി മണ്ഡപത്തിലും, ശുചീന്ദ്രം ദേവിയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും കുമാരസ്വാമിയേയും വെള്ളിക്കുതിരയേയും ആര്യശാലാദേവീ ക്ഷേത്രത്തിലുമായി ഒക്ടോബർ 4 വരെ കുടിയിരുത്തും.