പൂവാർ: രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന തീരപ്രദേശത്ത് ശുദ്ധജല ലഭ്യത ഉറപ്പുവരുത്താൻ പൂവാർ കേന്ദ്രമായി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും പൈപ്പ് കണക്ഷൻ ഉണ്ടെങ്കിലും ശുദ്ധജലം കിട്ടാക്കനിയാണെന്നാണ് നാട്ടുകാർ പറയുന്നത്. കുളത്തൂർ, പൂവാർ, കരുംകുളം, കോട്ടുകാൽ ഗ്രാമപഞ്ചായത്തുകളിൽ തിങ്ങിപ്പാർക്കുന്ന മത്സ്യത്തൊഴിലാളികളാണ് ശുദ്ധജലത്തിനായി നെട്ടോട്ടമോടുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിലാണ് പ്പൈപ്പിലൂടെ വെള്ളെമെത്തുന്നത്. അതുമിപ്പോൾ മുടങ്ങുന്നുണ്ട്. വീട്ടിലെ പാത്രങ്ങളിൽ ശേഖരിച്ചുവച്ച വെള്ളം ഒരാഴ്ചക്കാലം ഉപയോഗിക്കുന്നതാണ് പതിവ്.

ജലജീവൻ മിഷൻ പദ്ധതി പ്രകാരം കൂടുതൽ വാട്ടർ കണക്ഷനുകൾ നൽകാൻ തുടങ്ങിയതും, പൈപ്പ് പൊട്ടൽ വ്യാപകമാകുന്നതും, പ്ലാന്റിൽ പമ്പിംഗ് നടക്കാത്തതുമാണ് കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്നത്. കുളത്തൂരിലെ ചെറുകിട പമ്പു ഹൗസുകൾ, കരുംകുളം പഞ്ചായത്തിലെ കരിച്ചൽ പമ്പ് ഹൗസ്, പൂവാർ പഞ്ചാത്തുകളിലെ പയന്തി തുടങ്ങിയ പമ്പുകളിൽ നിന്നാണ് തീരമേഖലയിൽ കുടിവെള്ളമെത്തുന്നത്. ആഴ്ചയിൽ ഒരു ദിവസമെത്തുന്ന കരിച്ചലിലെ വെള്ളം പലപ്പോഴും ചെളിവെള്ളമാണെന്നും ആക്ഷേപമുണ്ട്. ഇവിടെയാകട്ടെ ഒരു പമ്പ് മാത്രമാണ് പ്രവർത്തിക്കുന്നത്. നിർജ്ജീവമായ 6 മോട്ടോറുകളും പ്രവർത്തിപ്പിക്കാൻ അധികൃത‌ർ തയ്യാറായിട്ടില്ല.

പ്രയോജനമില്ലാത്ത പമ്പ് ഹൗസുകൾ

പൂവാറിൽ 2005ൽ ആരംഭിച്ച പയന്തി പമ്പ് ഹൗസിന്റെ പ്രയോജനം പ്രദേശത്തെ 20ഓളം വീടുകൾക്ക് മാത്രമാണ് ലഭിക്കുന്നത്. 15.92കോടി മുടക്കി തിരുപുറത്ത് ആരംഭിച്ച കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചപ്പോൾ തീരദേശവാസികൾക്ക് ആശ്വാസമായെങ്കിലും കുമിളിയിൽ നിന്നുള്ള വെള്ളം കരുംകുളം പൂവാർ മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിൽ മാത്രമാണെത്തുന്നത്.അതും ആഴ്ചയിൽ 3 ദിവസം. ആദ്യഘട്ടത്തിൽ കുമിളിയിലെ വെള്ളം പരണിയത്തെയും പൂവാറിലെയും ടാങ്കുകളിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. പഴക്കമേറിയതും വലിപ്പം കുറഞ്ഞതുമായ പൈപ്പുകളാണ് നിലവിലുള്ളത്. വെള്ളം പമ്പിംഗ് തുടങ്ങിയപ്പോൾത്തന്നെ അവിടവിടെയായി പൈപ്പുകൾ പൊട്ടാൻ തുടങ്ങിയതാണ് ദൗത്യം ഉപേക്ഷിക്കാൻ കാരണമായത്.

ലക്ഷ്യം കാണാത്ത

കുടിവെള്ള പദ്ധതികൾ

2000ൽ ആരംഭിച്ച കാവുംകുളം കുടിവെള്ള പദ്ധതി ലക്ഷങ്ങൾ ചെലവിട്ടിട്ടും ഇതുവരെയും ലക്ഷ്യം കണ്ടില്ല. 2005ൽ ജില്ലാപഞ്ചായത്ത് പുനരുജ്ജീവിപ്പിക്കാൻ നടത്തിയ ശ്രമവും വഴിത്തർക്കത്തെ തുടർന്ന് തടസപ്പെട്ടു. കരുംകുളം പഞ്ചായത്തിന്റെ 6വാർഡുകൾക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയാണ് മുടങ്ങിപ്പോയത്. കൊച്ചുതുറയിലേതുപോലുള്ള ചെറുകിട പദ്ധതികളും നടപ്പായില്ല.

കുടിവെള്ളം മുടങ്ങുന്നു

കോട്ടുകാൽ പഞ്ചായത്തിലെ അമ്പലത്തുമൂല,അടിമലത്തുറ,ബീച്ച് റോഡ് എന്നിവിടങ്ങളിൽ സ്ഥിരമായി കുടിവെള്ളം മുടങ്ങാറുണ്ട്. ചൊവ്വര,ചപ്പാത്ത്,മൂലക്കര എന്നീ പമ്പ് ഹൗസുകളിൽ നിന്നാണ് ഇവിടങ്ങളിൽ വെള്ളമെത്തുന്നത്. പമ്പിംഗ് തടസപ്പെടുന്നതാണ് വെള്ളം വിടാൻ കഴിയാത്തതെന്നാണ് അധികൃതർ പറയുന്നത്.