photo

നെടുമങ്ങാട്: വഴയില - പഴകുറ്റി നാലുവരിപ്പാത മൂന്നാം റീച്ചിൽപ്പെട്ട വാളിക്കോട് ജംഗ്ഷൻ മുതൽ പഴകുറ്റി പമ്പ് ജംഗ്ഷൻ കച്ചേരിനട പതിനൊന്നാംകല്ല് വരെ ഭൂമി വിട്ടുനൽകുന്ന 481പേർക്കുള്ള നഷ്ടപരിഹാരത്തുക 396.4 കോടി രൂപ റവന്യു വകുപ്പിന് കൈമാറി. മന്ത്രി ജി.ആർ.അനിലിൽ നിന്ന് ജില്ലാ കളക്ടർ അനുകുമാരി തുക ഏറ്റുവാങ്ങി. ആദ്യ റീച്ചിന്റെ മുഴുവൻ പ്രവൃത്തികളും ഡിസംബർ അവസാനം പൂർത്തിയാകുന്ന തരത്തിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.1285.19 കോടി രൂപ അനുമതി ലഭിച്ചിട്ടുള്ള നാലുവരിപ്പാത വികസന പദ്ധതി പൂർത്തിയാവുമ്പോൾ 1400 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾ ഉൾപ്പെടെയുള്ള 591 പേർക്കുള്ള ആർ ആൻഡ് ആർ പാക്കേജിനുവേണ്ട തുകയും ഇതിൽ ഉൾപ്പെടുന്നുണ്ട്.

ഏറ്റെടുക്കുന്നത് 27,396 ഹെക്ടർ

നെടുമങ്ങാട്,കരിപ്പൂര്,ആനാട് വില്ലേജുകളിലായി 3.2 കിലോമീറ്റർ ദൂരത്തിൽ 27,396 ഹെക്ടർ ഭൂമിയാണ് മൂന്നാം റീച്ചിന്റെ ഭാഗമായി ഏറ്റെടുക്കാനുള്ളത്.ആദ്യ റീച്ചിൽ 303 പേരുടെ ഭൂമിയേറ്റെടുക്കുന്നതിനായി 190.57 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 301 പേർക്കായി 190.11 കോടി രൂപ കൈമാറി.റീച്ച് രണ്ടിൽ കരകുളം,അരുവിക്കര,നെടുമങ്ങാട് വില്ലേജുകളിലായി 4.8259 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്.4.88 കോടി രൂപ ആർ ആൻഡ് ആർ തുകയായി ഇതുവരെ വിതരണം ചെയ്തു.ബാക്കിയുള്ള 81 പേരുടെ തുക ഉടൻ വിതരണം ചെയ്യും.

317 പേരിൽ നിന്ന് ഭൂമിയേറ്റെടുക്കുന്നതിന് 284.1 കോടി രൂപയാണ് അനുവദിച്ചത്. 252 പേർക്ക് വിതരണം നടത്തി.ശേഷിക്കുന്ന 35 പേരിൽ 31 പേർ രേഖകൾ ഹാജരാക്കിയിട്ടുണ്ട്.നെടുമങ്ങാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ,നെടുമങ്ങാട് ആർ.ഡി.ഒ കെ.പി.ജയകുമാർ,സി.പി.എം ഏരിയ സെക്രട്ടറി കെ.പി.പ്രമോഷ്,ജില്ലാ കമ്മിറ്റിയംഗം ആർ.ജയദേവൻ,സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്,വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ,പി.ഹരികേശൻ,എസ്.എസ്.ബിജു തുടങ്ങിയവർ പങ്കെടുത്തു.

ഭൂമി ഏറ്റെടുത്തത്

ഒന്നാം റീച്ചിൽ .... 3.16 ഹെക്ടർ

രണ്ടാം റീച്ചിൽ.......4.8259 ഹെക്ടർ

മൂന്നാം റീച്ചിൽ........ 27,396 ഹെക്ടർ