
ആലപ്പുഴ: രണ്ടാംകൃഷിയിൽ ഈ സീസണിലെ ആദ്യ കൊയ്ത്ത് കരുവാറ്റയിലെ ഈഴാംകരി കിഴക്ക് പാടശേഖരത്തിൽ ഇന്നലെ പൂർത്തിയായി. 133.4 ഹെക്ടർ വിസ്തൃതിയുള്ള പാടശേഖരത്തിൽ 170 കർഷകരാണ് കൃഷിയിറക്കിയത്. 135 ദിവസം മൂപ്പുള്ള ഉമ നെല്ലിനമാണ് വിതച്ചിരുന്നത്. 12 യന്ത്രങ്ങളാണ് കൊയ്ത്തിന് എത്തിച്ചത്.
7,224 ഹെക്ടറിൽ രണ്ടാംകൃഷി ഇറക്കിയിട്ടുണ്ട്. അമ്പലപ്പുഴ, ആലപ്പുഴ, ചമ്പക്കുളം, ഹരിപ്പാട്, രാമങ്കരി ബ്ലോക്കുകളിലെ 14 കൃഷിഭവനുകളുടെ പരിധിയിൽ വരുന്ന 123 പാടശേഖരങ്ങളിലെ 10,095 കർഷകരാണ് ഇക്കുറി രണ്ടാംകൃഷിയിറക്കിയത്. ആകെ വിസ്തൃതിയുടെ 91 ശതമാനവും ഉമ ഇനമാണ് വിതച്ചത്. പൗർണ്ണമി, മനുരത്‌ന ഇനങ്ങളും ഉമയ്ക്ക് പുറമെ കൃഷി ചെയ്തു. പുന്നപ്ര വടക്ക്, ആലപ്പുഴ നഗരസഭ കൃഷിഭവനുകളുടെ പരിധിയിൽ മൂന്ന് പാടശേഖരങ്ങളിലെ 138.52 ഹെക്ടറിൽ ആലപ്പുഴ ജില്ലാപഞ്ചായത്ത്, കൃഷിവകുപ്പ് മുഖേന നടപ്പിലാക്കിയ വിത്തു ഗ്രാമം പദ്ധതി പ്രകാരം ലഭ്യമാക്കിയ മനുരത്‌ന വിത്താണ് വിതച്ചത്. സെപ്റ്റംബർ 15ന് വിത ആരംഭിച്ച കരുവാറ്റയിലെതന്നെ മാന്ത്ര-മീഞ്ചാൽ പാടശേഖരമാണ് നിലവിൽ ഏറ്റവുമവസാനം വിത നടന്ന പാടശേഖരം.