
ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബറിലും നവംബറിലുമായി മൂന്ന് ഘട്ടങ്ങളിലായി നടത്തുമെന്ന് സൂചന. നിലവിലെ നിയമസഭയുടെ കാലാവധി നവംബർ 22ന് അവസാനിക്കും. അതിനു മുൻപ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം. ദീപാവലി, ഛത്ത് പൂജ തുടങ്ങിയ ഉത്സവങ്ങൾ കൂടി കണക്കിലെടുത്താകും വോട്ടെടുപ്പ് തീയതികൾ അന്തിമമാക്കുക. 2020ലും മൂന്നു ഘട്ടമായിട്ടായിരുന്നു തിരഞ്ഞെടുപ്പ്. 243 അംഗ നിയമസഭയിൽ നിലവിൽ എൻ.ഡി.എയ്ക്ക് 131 അംഗങ്ങളുണ്ട്. 'ഇന്ത്യ' മുന്നണിക്ക് 111 എം.എൽ.എമാരും.
ബന്ത് സമാധാനപരം
രാഹുൽഗാന്ധി നയിച്ച വോട്ടർ അധികാർ യാത്രയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് ബീഹാറിൽ എൻ.ഡി.എ ആഹ്വാനം ചെയ്ത ബന്ദ് സമാധാനപരം. ഇന്നലെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെയായിരുന്നു ബന്ത്. എൻ.ഡി.എയിലെ വനിത പ്രവർത്തകരാണ് പ്രതിഷേധ പ്രകടനങ്ങൾക്ക് നേതൃത്വം നൽകിയത്. പാട്നയിലും പ്രധാന നഗരങ്ങളിലും വനിതാ പ്രവർത്തകർ തെരുവിലിറങ്ങി.