
ന്യൂഡൽഹി: 2021ലെ കർഷക സമരവുമായി ബന്ധപ്പെട്ട മോശം പരാമർശത്തിൽ കങ്കണ റണൗതിന് സുപ്രീംകോടതിയിൽ തിരിച്ചടി. പഞ്ചാബ് ബത്തിൻഡയിലെ മജിസ്ട്രേട്ട് കോടതിയിലെ മാനനഷ്‌ടക്കേസ് റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. കങ്കണയുടെ പരാമർശങ്ങൾ എരിവും പുളിയും ചേർത്തതാണെന്ന് കോടതി നിരീക്ഷിച്ചു. ടൈം മാഗസിനിൽ വന്ന അതേ സ്ത്രീയാണ് പ്രക്ഷോഭത്തിലുള്ളതെന്നും നൂറു രൂപയ്‌ക്ക് അവരെ കിട്ടുമെന്നുമായിരുന്നു കങ്കണയുടെ വിവാദ ട്വീറ്റ്. കർഷക സമരത്തിലുണ്ടായിരുന്ന മഹീന്ദർ കൗർ എന്ന സ്ത്രീയുടെ ചിത്രവും ട്വീറ്റിൽ പങ്കിട്ടു. പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന ഷഹീൻബാഗ് സമരത്തിലെ ബിൽക്കിസ് ദാദിയെന്ന് തെറ്റിദ്ധരിച്ചാണ് ചിത്രം പങ്കിട്ടത്. പിന്നാലെയാണ് കങ്കണയ്‌ക്കെതിരെ 73കാരിയായ മഹീന്ദർ കൗർ മാനനഷ്‌ടക്കേസ് സമർപ്പിച്ചത്.