#എസ്.പിക്ക് ഡിവൈ.എസ്.പി അന്വേഷണ റിപ്പോർട്ട് നൽകി

ആലുവ: രാത്രിഡ്യൂട്ടിക്ക് ജാക്കറ്റ് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് വിളിച്ച സിവിൽ പൊലീസ് ഓഫീസറുടെ സംസാരവും ഇതിനിടെ എസ്.പി ഓഫീസിലെ ഫോണിൽനിന്ന് സഭ്യമല്ലാത്ത പ്രയോഗം വന്നതും ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ബിജോയി ചന്ദ്രൻ എസ്.പി എം. ഹേമലതക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി. ഓണം അവധിക്കുശേഷം ഇരുവർക്കുമെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

പൊലീസുകാരന്റെ ഫോൺവിളിയും എസ്.പി ഓഫീസിലെ ഫോണിൽനിന്നും 'ഏത് തെണ്ടിയാണ്' എന്ന ശബ്ദവും കേട്ടതും സോഷ്യൽ മീഡിയയിൽ വൈറലായ സാഹചര്യത്തിലാണ് എസ്.പി അന്വേഷണത്തിന് നിർദ്ദേശിച്ചത്.

രാത്രിഡ്യൂട്ടിക്ക് ആവശ്യമായ ജാക്കറ്റ് ലഭിച്ചില്ലെങ്കിൽ ബന്ധപ്പെട്ട സ്റ്റേഷനിലെ ഓഫീസറെയാണ് ആദ്യം അറിയിക്കേണ്ടത്. അവിടെ പരിഹാരമുണ്ടായില്ലെങ്കിൽ ഡിവൈ.എസ്.പി ഓഫീസിൽ അറിയിക്കാം. ഇതൊന്നും ചെയ്യാതെ ക്യാമ്പ് ഓഫീസിലെ പൊലീസുകാരനായ വിശാഖൻ എസ്.പി ഓഫീസിലേക്ക് നേരിട്ടുവിളിച്ച് ജാക്കറ്റ് ആവശ്യപ്പെട്ടത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിശാഖിന്റെ കോൾ അറ്റന്റ് ചെയ്തയാൾക്ക് പുറമെ മറ്റൊരാൾ സഭ്യമല്ലാത്ത വാക്കുകൾ ഉപയോഗിച്ചത് പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എസ്.പിയുടെ റൈറ്ററായി ജോലിചെയ്യുന്ന ഗ്രേഡ് എസ്.ഐ വി.ആർ. സുരേഷാണ് സഭ്യമല്ലാത്ത വാക്കുകൾ സംസാരിച്ചതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

എന്നാൽ ഗ്രേഡ് എസ്.ഐയെ രക്ഷിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. ബോധപൂർവം ഫോൺകോൾ റെക്കോ‌ഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായി ആരോപിച്ച് കോൾ അറ്റൻഡുചെയ്ത നിഷാദ് എന്ന പൊലീസുകാരൻ എസ്.പിക്ക് പരാതി നൽകി.

തന്നോട് അപമര്യാദയായി സംസാരിച്ചെന്നാരോപിച്ച് പൊലീസുകാരൻ വിശാഖൻ എസ്.പിക്കും ഡി.ഐ.ജിക്കും ഇന്നലെ രേഖാമൂലം പരാതി നൽകി. ക്യാമ്പ് ഓഫീസിലെ ചുമതലയുള്ള എസ്.ഐക്കാണ് പരാതി കൈമാറിയത്. ആരോപണ വിധേയനായ എസ്.പി ഓഫീസിലെ ഉദ്യോഗസ്ഥനെതിരെ പൊലീസുകാർക്കിടയിൽ നിരവധി പരാതികളുണ്ടെന്നും സൂചനയുണ്ട്.