കൊച്ചി: കേരളത്തിന്റെ നവോത്ഥാനത്തിന് വിത്തുപാകിയ ശ്രീനാരായണ ഗുരുദേവന്റെ 171-ാം ജയന്തിയോടനുബന്ധിച്ച് ഇന്നലെ നാടും നഗരവും മഞ്ഞ പുതച്ചു. എസ്.എൻ.ഡി.പി യോഗം ശാഖകളിലും ഗുരുമന്ദിരങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും മറ്റു ശ്രീനാരായണ പ്രസ്ഥാനങ്ങളിലും ഇന്നലെ രാവിലെ മുതൽ ആരംഭിച്ച ചടങ്ങുകളും ഗുരുപൂജയും ചതയഘോഷയാത്രയും സമ്മേളനങ്ങളും ജില്ലയെ ഗുരുസ്മൃതിയിൽ അലിയിച്ചു.
കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറയിൽ നടന്ന റാലി രാജനഗരിയെ അക്ഷരാർത്ഥത്തിൽ മഞ്ഞക്കടലാക്കി. 66 ശാഖകളിൽ നിന്നായി പതിനായിരക്കണക്കിനാളുകളാണ് ഒഴുകിയെത്തിയത്. മേളങ്ങൾ, നാടൻ കലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ, കാവടി തുടങ്ങിയവ ആഘോഷപ്പൊലിമയേകി.
വൈകിട്ട് 4ന് എസ്.എൻ.ജംഗ്ഷൻ ഗുരുമണ്ഡപത്തിൽ നിന്നാണ് ജയന്തി ഘോഷയാത്ര ആരംഭിച്ചത്. തുടർന്ന് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിലുള്ള മാണിക്കനാംപറമ്പ് ഗ്രൗണ്ടിൽ ജയന്തി സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുമ്പോഴേക്കും ഗ്രൗണ്ട് ജനസമുദ്രമായി നിറഞ്ഞു കവിഞ്ഞു. അപ്പോഴും ഘോഷയാത്ര ഗ്രൗണ്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയായിരുന്നു. സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് ആവേശഭരിതരായി ഗുരുദേവ ഭക്തർ അണമുറിയാതെ തൃപ്പൂണിത്തുറയിലേക്കെത്തിയത്. .
സമ്മേളനത്തിൽ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കെ. ബാബു എം.എൽ.എയും നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷും മുഖ്യപ്രഭാഷണങ്ങൾ നടത്തി, വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിഅംഗങ്ങളായ കെ.പി. ശിവദാസ്, കെ.കെ. മാധവൻ, ടി.എം. വിജയകുമാർ, എൽ. സന്തോഷ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വിനോദ് വേണുഗോപാൽ, വനിതാസംഘം പ്രസിഡന്റ് ഭാമ പത്മനാഭൻ, പെൻഷണേഴ്സ് കൗൺസിൽ പ്രസിഡന്റ് രാജൻ ബാനർജി, എംപ്ളോയീസ് ഫോറം പ്രസിഡന്റ് സുരേഷ് പൂത്തോട്ട, വൈദികയോഗം പ്രസിഡന്റ് ശ്രീകുമാർ ശാന്തി, സൈബർ സേന പ്രസിഡന്റ് റെജി വേണുഗോപാൽ, കുമാരിസംഘം പ്രസിഡന്റ് റിതുവർഷ എന്നിവർ പങ്കെടുത്തു. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് സ്വാഗതവും വൈസ് ചെയർമാൻ സി.വി. വിജയൻ നന്ദിയും പറഞ്ഞു.