cmfri
സുസ്ഥിരവും സുരക്ഷിതവുമായ സമുദ്രസമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് സി.എം.എഫ്.ആർ.ഐയിൽ നടന്ന പാനൽ ചർച്ച കുഫോസ് വൈസ് ചാൻസലർ ഡോ. എ ബിജുകുമാർ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: കാലാവസ്ഥാ പ്രവചനം മുതൽ ബോട്ട് നിർമാണം വരെ സമുദ്രത്സ്യമേഖലയിലെ നിർണായക ആവശ്യങ്ങൾക്ക് മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത കടലറിവുകൾ കരുത്താകുമെന്ന് വിദഗ്ദ്ധർ. കാലാവസ്ഥാ പ്രവചന മോഡലിംഗ്, റിമോട്ട് സെൻസിംഗ് തുടങ്ങിയ ഏറ്റവും പുതിയ ശാസ്ത്ര-സാങ്കേതികവിദ്യകളുമായി ഇവയെ സംയോജിപ്പിക്കണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ ( സി.എം.എഫ്.ആർ.ഐ) നടന്ന പാനൽ ചർച്ചയിൽ നിർദ്ദേശമുയർന്നു.

തലമുറകളായി മത്സ്യത്തൊഴിലാളികൾ കാറ്റിന്റെ ദിശ, സമുദ്രപ്രവാഹങ്ങൾ, കള്ളക്കടൽ എന്നിവ നിരീക്ഷിച്ച് കാലാവസ്ഥയും മത്സ്യലഭ്യതയും മനസിലാക്കുന്നു. കടലിലും ആകാശത്തിലും കാണുന്ന പ്രത്യേക അടയാളങ്ങൾ സൂക്ഷ്മമായി മനസിലാക്കാനും കാലാവസ്ഥ മുൻകൂട്ടി പ്രവചിക്കാനുമുള്ള പമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സിദ്ധി പരമാവധി പ്രയോജനപ്പെടുത്തണം. ഇതിനെ ഉപഗ്രഹ മോഡലിംഗ് പോലുള്ള ശാസ്ത്രവിദ്യകളുമായി സംയോജിപ്പിക്കാൻ ശ്രമങ്ങളുണ്ടാകണം.‌‌കടലിൽ സുരക്ഷ വർദ്ധിപ്പിക്കാനും കാലാവസ്ഥാ മുന്നറിയിപ്പുകളും മൺസൂൺ പ്രവചനങ്ങൾ കൂടുതൽ കുറ്റമറ്റതാക്കുന്നതിനും ഇത് ഗുണം ചെയ്യും.

ഓഷ്യൻ സെന്റേഴ്സ് ഇന്ത്യയും സി.എം.എഫ്.ആർ.ഐയും സംയുക്തമായാണ് ചർച്ച സംഘടിപ്പിച്ചത്. മത്സ്യമേഖലയിലെ സുരക്ഷയും സുസ്ഥിരതയും, തുറമുഖ-ഷിപ്പിംഗ് മേഖലയുടെ ആഘാതങ്ങളും വെല്ലുവിളികളും വിഷയങ്ങളിലായിരുന്നു ചർച്ച.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി ആൻഡ് ട്രെയിനിംഗ് ഡയറക്ടർ ഡോ. സി.എസ്. ഷൈൻകുമാർ, ഡോ. വി.വി.ആർ. സുരേഷ്, രത്നേഷ് ഝാ, ഡോ. രവി രാജ് ആട്രി, ഡോ. ശോഭ ജോ കിഴക്കൂടൻ, ഡോ. എൽ. രമ്യ എന്നിവർ സംസാരിച്ചു.