ആലുവ: തോട്ടക്കാട്ടുകര - കടുങ്ങല്ലൂർ റോഡ് വീതി കൂട്ടി നിർമ്മിക്കുന്ന പദ്ധതിക്ക് വേണ്ടിയുള്ള വിശദ വിലനിർണയ റിപ്പോർട്ട് ഒക്ടോബർ 20ന് മുമ്പായി സമർപ്പിക്കുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. അടിസ്ഥാന വില നിർണയ റിപ്പോർട്ടും പുനരധിവാസ പാക്കേജും ഈയാഴ്ച തന്നെ തയ്യാറാകും. പൊതുമരാമത്ത് വകുപ്പിന്റെ വില നിർണയം ഈ മാസം 30ന് പൂർത്തിയാക്കും.

മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. റോഡ് നിർമ്മാണത്തിനായുള്ള സ്ഥല പരിശോധന പൂർത്തിയാക്കി. 230 വസ്തുവകകളുടെ വില നിർണയമാണ് നടത്തേണ്ടത്. 190 ഓളം കെട്ടിടങ്ങളുണ്ട്. ഡിസംബറിൽ 19 (1) വിജ്ഞാപനം പുറപ്പെടുവിക്കും. പുനരധിവാസ പാക്കേജ് തയ്യാറാക്കുന്നതിനായി മുഴുവൻ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചുള്ള ഡാറ്റ ശേഖരണം നേരത്തെ പൂർത്തിയാക്കി.

202 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിനായി 11(1) വിജ്ഞാപന പ്രകാരമുള്ള നടപടികൾ പുരോഗമിക്കുകയാണ്. സാമൂഹ്യാഘാത പഠനം നേരത്തെ പൂർത്തിയാക്കുകയും വിദഗ്ധ സമിതി പരിശോധനാ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.

12 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുക. ഏഴ് മീറ്റർ വീതിയിലുള്ള ടാർ റോഡിനൊപ്പം സർവ്വീസ് റോഡ്, ഡ്രെയിൻ കം ഫുട്പാത്ത്, കേബിൾ ഡക്ട് എന്നിവ ഉൾപ്പെടെയാണ് 12 മീറ്റർ വീതിയിലുള്ള റോഡ് വിഭാവനം ചെയ്തിരിക്കുന്നത്. രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്ന തോട്ടക്കാട്ടുകര - കിഴക്കേ കടുങ്ങല്ലൂർ ഭാഗത്ത് മതിയായ വീതി റോഡിന് ലഭിക്കുന്നതോടെ കൂടുതൽ സുരക്ഷിതമായ യാത്രാസൗകര്യം ലഭിക്കുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.