കൊച്ചി: സ്റ്റുഡന്റ്‌സ് വേൾഡ് കപ്പ് കൗൺസിലിന്റെ (എസ്.ഡബ്ല്യു.സി.സി) കൊച്ചി സ്‌പോർട്‌സ് സിറ്റി പദ്ധതിക്ക് തുടക്കമായി. ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസും ലാ കമ്മിഷൻ ചെയർമാനുമായ ജസ്റ്റിസ് ദിനേശ് മഹേശ്വരി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി വിമാനത്താവളത്തിന് സമീപം കറുകുറ്റിക്കടുത്ത് 25 ഏക്കറിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയമുൾപ്പെടെ സ്‌പോർട്‌സ് സിറ്റി സ്ഥാപിക്കുന്നത്. പതിനഞ്ച് കോടിരൂപ സമ്മാനത്തുകയുള്ള ആദ്യ സ്റ്റുഡന്റ്‌സ് വേൾഡ് കപ്പ് 2026ൽ നടത്തും.
ലോകകപ്പ് മത്സരങ്ങൾ നടത്താൻ കഴിയുന്ന സ്റ്റേഡിയമുൾപ്പെടെയുള്ള റെസിഡെൻഷ്യൽ സ്‌പോർട്‌സ് സ്‌കൂൾ, ഒരുലക്ഷം ചതുരശ്ര അടിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഡോർ സ്റ്റേഡിയം, സ്വിമ്മിംഗ് പൂൾ എന്നിവയുണ്ടാകും. വോളിബാൾ, ബാസ്‌കറ്റ്‌ബാൾ, ഹോക്കി, കബഡി, ഖൊഖൊ, അത്‌ലറ്റിക്‌സ്, ഫുട്‌ബാൾ എന്നിവ പരിശീലിക്കാനുള്ള സൗകര്യങ്ങളും ഒരുക്കും.
സുപ്രിംകോടതി സീനിയർ അഭിഭാഷകനും സ്റ്റുഡന്റ്‌സ് വേൾഡ് കപ്പ് കൗൺസിൽ പ്രസിഡന്റുമായ അരുണേശ്വർ ഗുപ്ത, എസ്.ഡബ്ല്യു.സി.സി സെക്രട്ടറി രാജീവ്കുമാർ ചെറുവാര, മാലദ്വീപ് കായികമന്ത്രി ഡോ. അബ്ദുള്ള റാഫ്യു, സുപ്രിംകോടതി സീനിയർ അഭിഭാഷകനും എസ്.ഡബ്ല്യു.സി.സി വൈസ് പ്രസിഡന്റുമായ ആർ. സന്താനകൃഷ്ണൻ, എം.എൽ.എമാരായ റോജി എം. ജോൺ, എം. മുകേഷ്, തുടങ്ങിയവർ പങ്കെടുത്തു.