കൊച്ചി: അമീബിക് മസ്തിഷ്‌കജ്വരം കൂടുതൽ പേർക്ക് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നാടെങ്ങും ജലാശയങ്ങൾ ക്ലോറിനറ്റ് ചെയ്യുന്നത് തകൃതിയായി തുടരുന്നു. അതത് സ്ഥലങ്ങളിലെ ആശാവർക്കർമാർ മുഖേനയാണ് ജലാശയങ്ങൾ ക്ലോറിനേറ്റ് ചെയ്യുന്നത്. ആശാ വർക്കർമാർ വീടുകളിലെത്തി നിർദ്ദേശം നൽകും. മറ്റ് ജലസംഭരണികൾ അതത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ശുചീകരിക്കുന്നുണ്ട്.

രോഗം കൂടുതൽ പേരിലേക്ക് പടരുന്നത് കണക്കിലെടുത്ത് ജലസംഭരണികളിൽ നിർബന്ധമായും ക്ലോറിനേഷൻ നടത്തണമെന്ന് ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം കർശന നിർദ്ദേശം നൽകിയിരുന്നു. ബ്ലീച്ചിംഗ് പൗഡറും ബ്ലീച്ച് ലിക്വിഡും ഉപയോഗിച്ചുള്ള ക്ലോറിനേഷനാണ് ഇപ്പോൾ ഏറെയും നടക്കുന്നത്. നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഓഫീസർമാരും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്നും സർക്കാർ നിർദ്ദേശമുണ്ട്.

നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. പബ്ലിക് ഓഫീസർമാർ ആഴ്ചതോറും സംസ്ഥാന സർവൈലൻസ് ഓഫീസർക്ക് റിപ്പോർട്ട് നൽകണമെന്നും ഉത്തരവിലുണ്ട്. ആഗസ്റ്റ് 31ന് മുന്നേ എല്ലാ കിണറുകളും വാട്ടർ ടാങ്കുകളും നീർബന്ധമായും ക്ലോറിനേറ്റ് ചെയ്യണമെന്നായിരുന്നു നിർദ്ദേശം.


പ്രധാന നിർദ്ദേശങ്ങൾ

* മലിനമായ കുളങ്ങൾ, തടാകങ്ങൾ, ഒഴുക്ക് കുറഞ്ഞ തോടുകൾ തുടങ്ങിയ ജലാശയങ്ങളിൽ മുങ്ങി കുളിക്കരുത്

* നീന്തൽ പരിശീലന കേന്ദ്രങ്ങൾ, വാട്ടർ തീം പാർക്കുകൾ എന്നിവിടങ്ങളിലെ ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്തണം

* ജലത്തിലെ ക്ലോറിന്റെ അളവ് പരിശോധിച്ച് രജിസ്റ്ററിൽ നടത്തിപ്പുകാർ രേഖപ്പെടുത്തണം

* ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയോ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാൽ രേഖകൾ ഹാജരാക്കണം

* ജലസ്രോതസുകളിലേക്ക് ഒഴുകിയെത്തുന്ന എല്ലാത്തരം ദ്രവമാലിന്യ കുഴലുകളും ഒഴിവാക്കണം, * ജലസ്രോതസുകളിൽ ഖരമാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കണം

ബ്ലീച്ച് ക്ലോറിനേഷൻ മാർഗ്ഗരേഖ

* 100 ഗ്രാം ബ്ലീച്ച് വെള്ളമൊഴിച്ച് പേസ്റ്റ് പോലെ ആക്കുന്നു
* പിന്നീടത് ഒരു ലിറ്റർ വെള്ളത്തിൽ കലക്കുന്നു
* ആ വെള്ളം ബക്കറ്റിൽ വയ്ക്കുന്നു
* ഒരു മണിക്കൂറിനുശേഷം തെളിനീര് കിണറിൽ ഒഴിച്ച് ശുദ്ധീകരിക്കുന്നു