ആലുവ: എടയാർ വ്യവസായ മേഖലയിൽ പാതാളം റഗുലേറ്റർ കം ബ്രിഡ്ജിന് സമീപം മാർക്‌സെമെൻ മറൈൻ പ്രൊഡക്‌ട്സ് എന്ന കമ്പനി കത്തി നശിച്ചു. മത്സ്യത്തിൽ നിന്ന് എണ്ണയും പൗഡറും നിർമ്മിക്കുന്ന കമ്പനിയാണ് ഇത്.
ഇന്നലെ പുലർച്ചെ 3.30ന് തീപ്പിടിത്തമുണ്ടായത്. ഏലൂർ, ആലുവ, പറവൂർ, തൃക്കാക്കര, ഗാന്ധിനഗർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. കമ്പനിയിൽ ഉത്പാദനം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് കെട്ടിടത്തിന്റെ മുകളിലാണ് തീ പിടിച്ചത്. തൊഴിലാളികൾതന്നെ കമ്പനിയിലെ സംവിധാനമുപയോഗിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നാണ് ഫയർഫോഴ്സ് എത്തിയത്.
കെട്ടിടത്തിന്റെ ഭൂരിഭാഗവും കത്തിയമർന്നു. യന്ത്രങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. മൂന്ന് കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കമ്പനി ഉടമ തൃശൂർ കണിമംഗലം സ്വദേശി അല്ലി ലെത്തീഫ് പറഞ്ഞു. ഏലൂർ അഗ്നി രക്ഷാശമന നിലയത്തിലെ സ്റ്റേഷൻ ഓഫീസർ വി.എസ്. രഞ്ജിത് കുമാറിന്റെ നേതൃത്വത്തിലാണ് തീയണച്ചത്.