കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയം പവലിയനിലുള്ള കടമുറികളുടെ വാടകക്കുടിശിക മൂന്നരക്കോടിരൂപ കടന്നു. രണ്ടു മുറികളുടേത് ഒഴികെ മറ്റുള്ളവയ്ക്ക് വാടക ലഭിക്കുന്നുണ്ടെന്ന് അധികൃതരിൽ ചിലർ പറയുമ്പോഴും ഏറ്റവും പുതിയ കണക്ക് പ്രകാരം കുടിശിക 2025 ജൂൺവരെ 3.31 കോടിയിലേറെ (3,31,42,497) രൂപയാണ് കുടിശിക. 14ൽ 13 കടമുറികളാണ് വാടകയ്ക്ക് കൊടുത്തിട്ടുള്ളത്. ബാക്കിയുള്ള ഒരെണ്ണം വാടകയ്ക്ക് കൊടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 13ൽ 11 കടമുറികളുടെയും വാടകകുടിശിക 20ലക്ഷത്തിനു മുകളിലാണ്.
മഹൽ സെറാമിക്‌സ് എന്ന സ്ഥാപനം അടയ്ക്കാനുള്ളത് 45,48,616 രൂപയാണ്. എ ടു ഇസെഡ് എന്ന സ്ഥാപനത്തിന്റെ പക്കലുള്ള മൂന്ന് കടമുറികളിൽ രണ്ടെണ്ണത്തിലും 35,07,400 ലേറെയാണ് കുടിശിക. ഒരെണ്ണത്തിൽ 27,60,302ഉം.
രണ്ടു കടമുറികൾ വാടകയ്ക്ക് എടുത്തിട്ടുള്ള മോഡേൺ ഗ്രാഫിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഒരു കടമുറിക്ക് അടയ്ക്കാനുള്ള 12,54,762 രൂപയാണ് ഏറ്റവും കുറവ് കുടിശിക. എന്നാൽ ഇവരുടെ മറ്റൊരു കടമുറിക്ക് 24,96,566 രൂപയാണ് അടയ്ക്കാനുള്ളത്.
കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്കും താത്കാലിക ജീവനക്കാരുടെ വേതനത്തിനുമായാണ് ഈ കടമുറികളിൽ നിന്നുള്ള വാടക ഉപയോഗിക്കുന്നത്. ഹൈക്കോടതി വിധിപ്രകാരം വാടകകുടിശിക തിരിച്ചുപിടിക്കാൻ നടപടികൾ സ്വീകരിച്ചെന്ന് കോളേജ് അധികാരികൾ വിശദീകരിക്കുമ്പോഴാണ് ഇത്രയും കുടിശികയുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നത്.
25 വർഷത്തിനിടെ വാടക പുതുക്കിയത് രണ്ടുതവണ
പ്രിൻസിപ്പലിന്റെ പേരിലുള്ള ജനറൽ പി.ഡി അക്കൗണ്ടിലേക്കാണ് കടമുറികളുടെ വാടക അടയ്‌ക്കേണ്ടത്. ഈ ഇനത്തിൽ എത്രരൂപ നീക്കിയിരിപ്പുണ്ടെന്ന് കൃത്യമായ കണക്കുകളില്ല. വാടക കുടിശികയ്ക്ക് കേസുണ്ടെങ്കിലും ഇതെങ്ങനെ ഈടാക്കുമെന്നതിന് കോളേജ് അധികൃതർക്ക് യാതൊരു ധാരണയുമില്ല. സമീപത്ത് ചതുരശ്രയടിക്ക് 100 മുതൽ 300 വരെ വാടകയുള്ളപ്പോൾ സ്റ്റേഡിയത്തിലെ കടമുറികൾക്ക് 32.22 രൂപയേയുള്ളൂ. 2000നുശേഷം രണ്ടുതവണ മാത്രമാണ് വാടക പുതുക്കിയത്. 2017ലും 2021ലും.
മറ്റ് കടകളുടെ വാടക കുടിശിക
(കടകൾ, കുടിശിക എന്ന കണക്കിൽ)
* ചെയർമെൻ : ₹ 22,56,486
* മഹൽ മാർക്കറ്റിംഗ് : ₹ 22,27,870
* എസ്.ജി ട്രേഡേഴ്സ് ആൻഡ് ഏജൻസീസ് : ₹ 23,74,448
* സൺറൈസ് കോർപ്പറേഷൻ : ₹ 31,12,870
* മഹൽ സെറാമിക്സ് : ₹ 45,48,616
* ജോസ് ഇലക്ട്രിക്കൽസ് : ₹ 23,49,480
* ട്രോപ്പിക്കൽ ട്രേഡേഴ്സ് : ₹ 27,46,296