പള്ളുരുത്തി: ഇടക്കൊച്ചിയിൽ രാത്രിയുടെ മറവിൽ തണ്ണീർത്തടം നികത്തുന്നതിനിടെ സമീപത്തെ കണ്ണങ്ങാട്ട് ക്ഷേത്രമതിൽ തകർത്ത സംഭവത്തിൽ 2 പേർ അറസ്റ്റിൽ. പള്ളുരുത്തി സ്വദേശിയായ ആന്റണി ഔസേപ്പ് ( 55), ഇടക്കൊച്ചി പൊതുശ്മശാനത്തിന് സമീപം താമസിക്കുന്ന മഠത്തിപ്പറമ്പിൽ നിധിൻ (30) എന്നിവരാണ് അറസ്റ്റിലായത്.

ഇടക്കൊച്ചി കണ്ണങ്ങാട്ട് ക്ഷേത്രത്തിനോട് ചേർന്നുള്ള തണ്ണീർത്തടം നികത്താൻ ചൊവ്വാഴ്ച രാത്രിയിലാണ് സംഘമെത്തിയത്. പൂഴിയുമായി അൻപതോളം വലിയ ലോറികൾ എത്തിച്ച് ഒറ്റരാത്രികൊണ്ട് തണ്ണീർത്തടം പൂർണ്ണമായും നികത്താനായിരുന്നു പദ്ധതി. പുലർച്ചെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് മതിൽ തകർന്നത് കണ്ടത്. ക്ഷേത്രമതിലും റോഡും തകർന്നനിലയിലാണ്. ക്ഷേത്രവളപ്പിലുണ്ടായിരുന്ന ആൽമരം, മറ്റ് മരങ്ങൾ എന്നിവയും നികത്തലിനിടെ നശിച്ചിരുന്നു. ക്ഷേത്രത്തിലേക്കുള്ള റോഡിൽ തള്ളിയ പൂഴിമണൽ, ജെ.സി.ബി ഉപയോഗിച്ച് നീക്കുന്നതിനിടെയാണ് റോഡ് തകർന്നത്. പൂഴി ഉപയോഗിച്ച് നികത്തുന്നതിനിടെ ക്ഷേത്രമതിലും തകർന്നിരുന്നു. തണ്ണീർത്തടം പൂർവസ്ഥിതിയിലാക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് എസ്എൻ.ഡി.പി യോഗം കൊച്ചി യൂണിയൻ ഭാരവാഹികൾ പറഞ്ഞു. ക്ഷേത്ര മതിലടക്കം തകർന്നതിൽ നാലുലക്ഷംരൂപയുടെ നഷ്ടം കണക്കാക്കുന്നു. കൊച്ചി തഹസിൽദാരും ഇടക്കൊച്ചി വില്ലേജ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥലം പരിശോധന നടത്തിയിരുന്നു.

*നികത്തൽ നടന്നത് പൊലീസിന്റെ മൂക്കിൻതുമ്പിൽ

ഇടക്കൊച്ചി കണ്ണങ്ങാട്ട് ക്ഷേത്രത്തിനോട് ചേർന്ന് തണ്ണീർത്തടം നികത്തൽ നടന്നത് പൊലീസിന്റെ മൂക്കിൻതുമ്പിലെന്ന് അതുവഴി യാത്രചെയ്ത വാഹന യാത്രക്കാർ പറഞ്ഞു. ചൊഴാഴ്ച്ച രാത്രിയിൽ കണ്ണങ്ങാട്ട് പാലത്തിന്റെ ഇരുവശവും പൊലീസിന്റെ രാത്രികാല പരിശോധനയുണ്ടായിരുന്നു. പരിശോധന നടക്കുന്നതിനു മുമ്പിലൂടെയാണ് ടോറസി പൂഴി എത്തിച്ചത്. പിറ്റേന്ന് സംഭവം വിവാദമായപ്പോഴാണ് പൊലീസ് വിഷയത്തിൽ ഇടപെട്ടത്. ഇടക്കൊച്ചി മേഖലയിൽ അധികാരികളുടെ
ഒത്താശയോടെ തണ്ണീർത്തടം നികത്തൽ വ്യാപകമാണെന്നാണ് പരാതി.