9.7കിലോ കഞ്ചാവാണ് ഈ സ്‌പെഷ്യൽ ഡ്രൈവിന്റെ കാലയളവിൽ പിടിച്ചെടുത്തത്

അടിമാലി: ജില്ലയിൽ എക്‌സൈസ് വകുപ്പ് നടത്തിയ ഓണം സ്‌പെഷ്യൽ എൻഫോഴ്സസ്‌മെന്റ് ഡ്രൈവിൽ രജിസ്റ്റർ ചെയ്തത് 158 എൻ.ഡി.പി.എസ്‌ കേസുകൾ. ഓണക്കാലത്തെ വ്യാജമദ്യവും ലഹരിവസ്തുക്കളുടെ കടത്തും വിപണനവും തടയാൻ ലക്ഷ്യമിട്ട് ആഗസ്റ്റ് 4 മുതൽ സെപ്തംബർ 9 വരെയായിരുന്നു എക്‌സൈസിന്റെ സ്‌പെഷ്യൽ എൻഫോഴ്സസ്‌മെന്റ് ഡ്രൈവ് നടന്നത്. ഇതിന്റെ ഭാഗമായി ചെക്ക്പോസ്റ്റുകൾ, ചാരായം വാറ്റിന് സാദ്ധ്യതയേറിയ മലയോര, വനമേഖലകൾ, വിനോദ സഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിരുന്നു. പ്രത്യേക വാഹനപരിശോധനയും നടത്തി. പൊലീസ്, ഫോറസ്റ്റ്, റവന്യു തുടങ്ങിയ വകുപ്പുകളുമായി ചേർന്നും പരിശോധനകൾ നടന്നു. കഞ്ചാവ്, ലഹരിമരുന്ന് എന്നിവയുമായി ബന്ധപ്പെട്ടവയാണിവ. 135 അബ്കാരികേസുകളും എക്‌സൈസ് വകുപ്പ് കണ്ടെത്തി. 9.7കിലോ കഞ്ചാവാണ് ഈ സ്‌പെഷ്യൽ ഡ്രൈവിന്റെ കാലയളവിൽ പിടിച്ചെടുത്തത്. എൻ.ഡി.പി.എസ്‌ കേസുകളിൽ 160പേരെയും അബ്കാരി കേസുകളിൽ 129പേരെയും അറസ്റ്റ് ചെയ്തു. ആകെ 1,055 പരിശോധനകൾ നടത്തി. നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന, ഉപയോഗം, പൊതു സ്ഥലത്തെ പുകവലി എന്നിവയുമായി ബന്ധപ്പെട്ട് 1,075 കേസുകളും റജിസ്റ്റർ ചെയ്തു. 595 ലിറ്റർകോട, 38.4 ലിറ്റർ ചാരായം, 414.9 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം, 1.165 ഗ്രാം എം.ഡി.എം.എ, 17 കിലോ നിരോധിത പുകയില ഉത്പ്പന്നങ്ങൾ, 7 വാഹനങ്ങൾ എന്നിവയും സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പിടിച്ചെടുത്തു.