പീരുമേട്: ആദിവാസി യുവതി വനത്തിനുള്ളിൽ പ്രസവിച്ചു. സംഭവം അറിഞ്ഞെത്തിയ ആരോഗ്യപ്രവർത്തകർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. യുവതി ആരോഗ്യ പ്രവർത്തകർക്ക്ഒപ്പം ആശുപത്രിയിലേക്ക് പോകാതെ വനത്തിൽ തന്നെ തുടർന്നു. വ്യാഴാഴ്ച രാവിലെ 9 ന് ആണ് വള്ളക്കടവ് റേഞ്ചിൽപ്പെട്ട വനത്തിൽ താമസിക്കുന്ന ബിന്ദു (24 )പെൺകുഞ്ഞിന് ജന്മം നൽകിയത്. ഭർത്താവ് സുരേഷിനും കുടുംബങ്ങൾക്കും ഒപ്പം ബിന്ദു വനവിഭവങ്ങൾ ശേഖരിക്കുകയായിരുന്നു. ഭർത്താവ് സുരേഷ് ആരോഗ്യ വകുപ്പിൽ ഫോണിൽ വിളിച്ചറി യിച്ചു. ഉടനെ കുമളിയിൽ നിന്നും ആരോഗ്യവകുപ്പ് ജീവനക്കാരുടെ സംഘം ആംബുലൻസുമായി വള്ളക്കടവിലെ വനത്തിൽ എത്തി. കുട്ടിയെയും അമ്മയും ആശുപത്രിയിൽ എത്തിക്കുന്നതിനായി
ശ്രമിച്ചെങ്കിലും ബിന്ദു ആശുപത്രിയിലേക്ക് പോകാൻ തയ്യാറായില്ല. തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കുട്ടിയുമായി ആംബുലൻസിൽ വണ്ടിപ്പെരിയാർ പി എച്ച് സി യിലേക്ക് കൊണ്ടുപോയി. കുട്ടിക്ക് വേണ്ട ചികിത്സ നൽകി. തുടർ ചികിത്സക്ക് വേണ്ടി ബിന്ദുവിനെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആരോഗ്യപ്രവർത്തകർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് കുടുംബശ്രീ പ്രവർത്തകരെയും, പട്ടികവർഗ്ഗ വകുപ്പിലെ ജീവനക്കാരെയും ഇവരുടെ പരിചരണത്തിനായി ഏൽപ്പിച്ച് ആരോഗ്യവകു പ്രവർത്തകർ മടങ്ങി. കുഞ്ഞിന് രണ്ടര കിലോഗ്രാം തൂക്കമുണ്ട്.

കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. ഷബാന ബീഗം, കുമളി ഹെൽത്ത് ഇൻസ്‌പെക്ടർ ബി .മാടസ്വാമി, ആരോഗ്യ വകുപ്പ് ജീവനക്കാരായ ആര്യ മോഹൻ, ആംബുലൻസ് ഡ്രൈവർ നൈസാമുദ്ദീൻ, വനം വകുപ്പ് ജീവനക്കാരിയായ സുബിക്ഷ, അംഗനവാടി ജീവനക്കാരി ശ്രീദേവി എന്നിവർ ചേർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.