അടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് വാളറയിൽ നിർമ്മിക്കാൻ ലക്ഷ്യമിട്ട ഗ്ലാസ് ബ്രിഡ്ജ് യാഥാർത്ഥ്യമാക്കുന്ന കാര്യം ത്രിശങ്കുവിൽ.
അടിമാലിയുടെ മാത്രമല്ല മൂന്നാറിന്റെ കൂടി വിനോദ സഞ്ചാരത്തിന് കരുത്ത് പകരുമെന്ന പ്രതീക്ഷ നൽകിയ പദ്ധതിയായിരുന്നു ഇത്. വാഗമണ്ണിൽ നടത്തിയ പരീക്ഷണം വിജയം കണ്ടതോടെ അതേ മാതൃക ഇവിടെ നടപ്പാക്കാൻ ലക്ഷ്യമിട്ടിരുന്നു. അടിമാലി ഗ്രാമപഞ്ചായത്താണ് പദ്ധതി വിഭാവന ചെയ്തത്. പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് മാതൃകയിൽ വാളറയിൽ വെള്ളച്ചാട്ടത്തിനഭിമുഖമായിദേശിയപാതയോരത്ത് തന്നെ പദ്ധതി യാഥാർത്ഥ്യമാക്കാനായിരുന്നു ആലോചന.വാളറ വെള്ളച്ചാട്ടത്തിന്റെ പേരും പെരുമയും വിനോദസഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കായും പദ്ധതി വൻ വിജയംകാണുമെന്ന പ്രതീക്ഷ നിലനിന്നി്ുന്നു. മറ്റ് ജില്ലകളിൽനിന്ന് വേഗത്തിൽ എത്തിച്ചേരാനാകുമെന്നതും മറ്റൊരു മികവായിരുന്നു.എന്നാൽ നിലവിൽ പദ്ധതി യാഥാർത്ഥ്യമാകുന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല.പദ്ധതി യാഥാർത്ഥ്യമാക്കുന്ന കാര്യത്തിൽ വനം വകുപ്പ് തടസ്സവാദമുന്നയിക്കുന്നുവെന്ന് അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം പറഞ്ഞു.അതിനാൽ പദ്ധതിയുമായി മുന്നോട്ട്പോകാൻ തടസമായിരിക്കുകയാണ്.
വിനോദസഞ്ചാരമേഖലയ്ക്ക്
മുതൽക്കൂട്ടാകും
ദിവസവും നിരവധി വിനോദ സഞ്ചാരികൾ എത്തുകയും വെള്ളച്ചാട്ടത്തിന്റെ ഭംഗിയാസ്വദിച്ച്‌പോകുകയുമൊക്കെ ചെയ്യുന്ന ഇടമാണ് വാളറ.മഴക്കാലത്താണ് വാളറ വെള്ളച്ചാട്ടം ഏറ്റവും ഭംഗി കൈവരിക്കുന്നത്.ഈ സമയം ഗ്ലാസ് ബ്രിഡ്ജിൽ നിന്ന് വെള്ളച്ചാട്ടം കണ്ടാസ്വദിക്കാനാകും വിധം രൂപ കൽപ്പന ചെയ്തായിരുന്നു പദ്ധതിയുടെ ആലോചനയുമായി മുമ്പോട്ട്‌പോയത്.പദ്ധതിക്ക് ഏറ്റവും പ്രാരംഭമായിവേണ്ടുന്ന ചില പ്രവർത്തനങ്ങൾ നടക്കുകയും ചെയ്തു.പഞ്ചായത്ത് പരിധിയിലെ വിനോദ സഞ്ചാരസാധ്യതക്ക് വലിയമേൽക്കൈയാകുമായിരുന്ന പദ്ധതിയാണിപ്പോൾ ആലോചന ഘട്ടത്തിൽ തന്നെ നിലച്ച സ്ഥിതിയിൽ എത്തിയത്