തൊടുപുഴ: കേരളാ പൊലീസിന്റെ സോഷ്യൽ പൊലീസ് വിംഗിന്റെ സ്വയം പ്രതിരോധ പരിശീലന പരിപാടിയിൽ ജില്ലയിൽ പരിശീലനം നേടിയത് 95000 പേർ. കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനായി നടത്തുന്ന പരിശീലനം ജില്ലയിൽ വിജയത്തിലേയ്ക്കാണ് നീങ്ങുന്നത്.സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് സോഷ്യൽ പൊലീസിങ് ഡയറക്ടറേറ്റിന്റെ കീഴിലെ വനിതാ സ്വയം പ്രതിരോധ പരിശീലനത്തിലൂടെയാണ് മുന്നേറ്റം. 2015ലാണ് ഇത്തരമൊരു പരിശീലനത്തിന് തുടക്കമിടുന്നത്. 10 വർഷത്തിനിടയിൽ പരിശീലനം നേടിയ കണക്കാണിത്.
=വീടുകളിലും തൊഴിലിടങ്ങളിലും യാത്രകളിലും തുടങ്ങി സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ അപ്രതീക്ഷിതമായുണ്ടാകുന്ന അതിക്രമ ങ്ങളിൽനിന്ന് രക്ഷപ്പെടാൻ സജ്ജരാക്കുകയാണ് ലക്ഷ്യം.അപരിചിതരുടെ നീക്കങ്ങൾ തിരിച്ചറിയൽ, മോഷണശ്രമങ്ങൾ, ആസിഡ്, പെട്രോൾ ആക്രമണം തുടങ്ങിയവ നേരിട്ടാൽ എതിരാളിയെ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും മറ്റ് മാർഗങ്ങൾ തേടാനുമുള്ള അവസരം ഒരുക്കുകയാണ് പരിശീലന ലക്ഷ്യം.
പരിശീലന ക്ലാസ്
എന്തൊക്കെ ആക്രമണങ്ങളുണ്ടാകാം, അവയെ എങ്ങനെയെല്ലാം പ്രതിരോധിക്കാമെന്ന് ക്ലാസിലൂടെ വിശദീകരിക്കും. ശേഷം പ്രായോഗിക പരിശീലനവും നൽകും. ഇതിന് കളരി, കരാട്ടേ, ജൂഡോ തുടങ്ങിയ ആയോധന കലകളിലെ മുറകളാണ് സ്വീകരിക്കുന്നത്. ഗുഡ് ടച്ച് ,ബാഡ് ടച്ച്, പോക്‌സോ നിയമം എന്നിവയിൽ ബോധവൽക്കരണവുമുണ്ട്. പ്രായഭേദമന്യേ സ്ത്രീകൾക്ക് പദ്ധതിയുടെ ഭാഗമാകാം.
പരിശീലനം ആർക്കൊക്കെ
കുടുംബശ്രീ അംഗങ്ങൾ, ആശുപത്രി ജീവനക്കാർ തൊഴിലുറപ്പ് തൊഴിലാളികൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ലോട്ടറി, ലയൺസ് ക്ലബ്ബുകൾ, സ്‌കൂൾ കോളേജുകൾ എന്നിവ അടക്കം താത്പര്യമുള്ള ഏതൊരു സംഘടനകൾക്കും പദ്ധതിയുടെ ഭാഗമാകാം. താൽപര്യള്ളവർ അറിയിച്ചാൽ സൗജന്യ പരിശീലനം നൽകും. തുടർ പരിശീലനം ആവശ്യമെങ്കിൽ അതും നൽകും.ജില്ലയിൽ നിലവിൽ വനിതാ പൊലീസ് ഓഫീസർമാരായ ടി.ജി ബിന്ദു, കെ.എസ് സോഫിയ, അഞ്ജു ഷാജി, ടി.ജി ബിന്ദുമോൾ എന്നിവരാണ് പരിശീലനം നൽകുന്നത്. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിതാ ബീഗം സംസ്ഥാന നോഡൽ ഓഫീസറും അഡീഷൽ എസ്.പി ഇമ്മാനുവൽ പോൾ ജില്ലാ നോഡൽ ഓഫീസറുമാണ്.
=പരീശീലനത്തിനായി http://addlspidk.polkerala.gov.in എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കണം. ബന്ധപ്പെടേണ്ട നമ്പർ: 9497912649
പരിശീലനം നേടി
ബെവ്‌കോ ജീവനക്കാരും
പരിശീലന പരിപാടിയുടെ ഭാഗമായി ബെവ്‌കോ ജീവനക്കാരായ 54 വനിതകൾക്ക് പരിശീലനം നൽകി. തൊടുപുഴ സ്റ്റേഷനിലെ ജനമൈത്രി യാർഡിലായിരുന്നു പരിശീലനം. ഔട്ട്‌ലെറ്റിലും ഗോഡൗണിലും ജോലി ചെയ്യുന്ന ജീവനക്കാരാണ് ഇവർ. ഇതിന് പുറമേ ഐ.എം.എയുമായി സഹകരിച്ച് നിരവധി ആശുപത്രി ജീവനക്കാർക്കും, വിവിധ സർക്കാർ വകുപ്പിലെ ജീവനക്കാർക്കും, ഹോട്ടൽ ജീവനക്കാർക്കും അടക്കം പരിശീലനം നൽകിയിട്ടുണ്ട്.
' പദ്ധതി മികച്ച മുന്നേറ്റമാണ്. കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തി വിപുലീകരിക്കും. ഇതിനൊപ്പം ഡിവിഷൻതലത്തിലും ക്ലാസുകൾ നൽകുന്ന കാര്യം പരിഗണനയിലാണ്. ആൺകുട്ടികൾക്കും ക്ലാസ് നൽകുന്നതിനുള്ള നടപടിയും വൈകാതെ ഉണ്ടാകും' സജി ജോൺ ( ജില്ലാ അസി.നോഡൽ ഓഫീസർ)