road

മൂന്നാർ: മൂന്നാറിൽ ആറുകോടി രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡ് മഴ പെയ്തതോടെ കുണ്ടും കുഴിയുമായി. ഇതോടെ തോട്ടം തൊഴിലാളികളുടെ യാത്രയും ദുരിതത്തിലായി. ഒരു വർഷം മുമ്പാണ് മൂന്നാർ- സൈലന്റ്‌വാലി റോഡ് ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയത്. 19 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നിർമ്മാണം നിലവാരമില്ലാത്തതാണെന്ന് ആരോപണങ്ങൾ ഉയർന്നെങ്കിലും ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചിരുന്നില്ല. വിനോദസഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന മീശപ്പുലിമലയിലേക്ക് പോകുന്ന പ്രധാന റോഡാണ് മൂന്നാർ- സൈലന്റ്‌വാലി റോഡ്. ആദ്യകാലങ്ങളിൽ ഇതുവഴി കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് നടത്തിയിരുന്നു. പ്രളയത്തിൽ മണ്ണിടിഞ്ഞ് റോഡ് ഗതാഗതം താറുമായതോടെ കെ.എസ്.ആർ.ടി.സി ബസ് യാത്ര അവസാനിപ്പിച്ചു. ഇതോടെ തോട്ടംതൊഴിലാളികൾ എസ്റ്റേറ്റിലേക്ക് പോകുന്നതിനും വിനോദസഞ്ചാരികൾ മീശപ്പുലിമല സന്ദർശിക്കുന്നതിനും ട്രിപ്പ് ജീപ്പുകളെ ആശ്രയിക്കേണ്ടി വന്നു. 19 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമ്മിച്ചത് ആറ് കോടി രൂപ ചെലവഴിച്ചാണ്. എന്നാൽ നിലവാരമില്ലാതെ നിർമ്മാണം പൂർത്തിയാക്കിയതാണ് ഇപ്പോൾ റോഡ് തകരാൻ ഇടയാക്കിയതെന്നാണ് ആരോപണം.

ഇനിയും

സമരം ചെയ്യണോ

പ്രളയം നടന്ന് വർഷങ്ങൾ പിന്നിട്ടെങ്കിലും റോഡിന്റെ പണികൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർ കൂട്ടാക്കാതെ വന്നതോടെ തൊഴിലാളികൾ റോഡ് ഉപരോധമടക്കമുള്ള സമരങ്ങളുമായി രംഗത്തെത്തി. ഇതോടെ റോഡിന്റെ പണികൾ ഒരു വർഷം മുമ്പ് പൂർത്തിയാക്കി. പിന്നീട് നിറുത്തിവെച്ചിരുന്ന കെ.എസ്.ആർ.ടി.സി ബസ് വീണ്ടും യാത്ര ആരംഭിച്ചു. എന്നാൽ മഴ ശക്തമായതോടെ ചെറുവണ്ടികൾക്ക് പോലും ഇതുവഴി കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്.