
അടിമാലി: മൂന്നാറിലുൾപ്പടെ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതായിരുന്ന വാളറയിൽ നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം. എന്നാൽ പദ്ധതി നടപ്പിലാക്കിയതിന്ശേഷം കുറേക്കാലം കുഴപ്പമില്ലാതെപോയി പിന്നെ പതിവ്അധികൃതർ തിരിഞ്ഞ് നോക്കിയില്ല. വളരെ പ്രതീക്ഷയോടെ നടപ്പിലാക്കിയ ഒരു പദ്ധതിതന്നെ ഇതോടെ കാടുകയറി നശിക്കുകയായിരുന്നു. വാളറ ടൗണിന് സമീപം ദേശിയപാത 85നരികിലാണ് വിശ്രമകേന്ദ്രമുള്ളത്.1987 ഫെബ്രുവരി 27നാണ് വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നത്.മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികൾക്ക് വഴി മദ്ധ്യെ വിശ്രമിക്കാനും ആവശ്യക്കാർക്ക് താമസിക്കാനും സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി യാഥാർത്ഥ്യമാക്കിയത്.എന്നാൽ വർഷം പലത് പിന്നിടുമ്പോഴും ഈ പദ്ധതിയുമായി ബന്ധപ്പെട്ട കെട്ടിട, സ്ഥല സൗകര്യങ്ങൾ ഇനിയും ടൂറിസം വകുപ്പ് വേണ്ടവിധം പ്രയോജനപ്പെടുത്തിയിട്ടില്ല.മുമ്പ് സ്വകാര്യ വ്യക്തികൾക്ക് കരാർ അടിസ്ഥാനത്തിൽ വാടകക്ക് നൽകിയായിരുന്നു ഈ കേന്ദ്രം പ്രവർത്തിച്ച് വന്നിരുന്നത്.വേണ്ടത്ര രീതിയിൽ പരിപാലിക്കാതെ വന്നതോടെ ആരും കരാർഏറ്റെടുക്കാതെ കേന്ദ്രം അടഞ്ഞ് കിടക്കുകയാണ്.കെട്ടിടവും പരിസരപ്രദേശങ്ങളും കാട് കയറിയ നിലയിലാണ്. ഇനിയും പരിപാലനമില്ലാതെ കിടന്നാൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ചിട്ടുള്ള കെട്ടിടം ക്രമേണ നാശത്തിലേക്ക് കൂപ്പുകുത്തും.
ഒന്നുശ്രദ്ധിച്ചാൽ
നേട്ടംകൊയ്യാം
വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പോന്ന സ്ഥ്ല സൗകര്യങ്ങൾക്കൊപ്പം നേര്യമംഗലം വനമേഖലയുടെ ഭംഗിയാസ്വദിക്കാൻ കഴിയും വിധം കൂടിയാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.ടൂറിസം വകുപ്പ് നേരിട്ട് നടത്തിയാൽ പോലും വരുമാനമുണ്ടാക്കാൻ കഴിയുന്ന പദ്ധതിയാണിങ്ങനെ കാട് കയറി നശിക്കുന്നത്.നിലവിലെ കെട്ടിട സ്ഥല സൗകര്യങ്ങൾ വൃത്തിയാക്കുകയും മോടി പിടിപ്പിച്ച് സഞ്ചാരികളെ ആകർഷിക്കും വിധം താമസ സൗകര്യമൊരുക്കിയാൽ പദ്ധതിയിലൂടെ ടൂറിസം വകുപ്പിന് മെച്ചപ്പെട്ട വരുമാനം കണ്ടെത്താം.സ്വകാര്യ വ്യക്തികൾക്ക് വാടകക്ക് നൽകിയാലും പദ്ധതി വിജയപ്രദമാകും.