കാഞ്ഞങ്ങാട്: കക്കിരി കൃഷിയിൽ വിജയഗാഥ രചിച്ച് രാവണേശ്വരം മാക്കി പുതിയ കണ്ടത്തെ ഗണേശൻ. വർഷത്തിൽ മൂന്ന് പ്രാവശ്യം രണ്ട് ഏക്കറിലധികം സ്ഥലത്ത് ഗണേശൻ പച്ചക്കറി കൃഷി ചെയ്യുന്നു. നാടൻ കക്കിരിയാണ് പ്രധാനമായും ഗണേശന്റെ കാർഷിക ഉൽപ്പന്നം. തനിക്ക് സ്വന്തമായി 10 സെന്റ് മാത്രമേ ഉള്ളൂവെങ്കിലും ഏക്കറിൽ അധികം സ്ഥലം പാട്ടത്തിനെടുത്താണ് ഗണേശൻ തന്റെ കൃഷി തുടർന്നു കൊണ്ടു പോകുന്നത്. ഇതിൽ രണ്ട് ഏക്കർ സ്ഥലം പൂർണ്ണമായും നാടൻ കക്കിരി കൃഷിക്ക് വേണ്ടിയാണ് നീക്കി വെക്കുന്നത്.
പ്രധാനമായും കൃഷി ഉപജീവന മാർഗമായ ഗണേശൻ വർഷത്തിൽ മൂന്ന് പ്രാവശ്യം ഇങ്ങനെ കക്കിരി, വെള്ളരി കൃഷി ചെയ്തു വരുന്നു. മധുരക്കിഴങ്ങ്, പയർ വർഗ്ഗങ്ങൾ, വാഴ, ഇഞ്ചി എന്നീ കൃഷികളും ഗണേശൻ ചെയ്യാറുണ്ട്. കൂടാതെ പാട്ടത്തിന് എടുത്ത ഒരേക്കറോളം സ്ഥലത്ത് നെൽകൃഷിയും ചെയ്തുവരുന്നു. വിളവെടുത്ത കാർഷിക ഉത്പന്നങ്ങൾ മാർക്കറ്റിൽ എത്തിക്കുന്നതിനായി കൃഷിയിൽ നിന്നും തനിക്ക് ലഭിച്ച വരുമാനം സ്വരൂപിച്ച് തന്റെ സന്തത സഹചാരിയായ കർഷകൻ എന്ന ഗുഡ്സ് ഓട്ടോയും ഗണേശനോടൊപ്പം ഉണ്ട്. അജാനൂർ പഞ്ചായത്തിലെ മികച്ച കർഷകനുള്ള ബഹുമതിയും ഗണേശനെ തേടിയെത്തിയിട്ടുണ്ട്.
മറ്റ് കർഷകർക്ക് ആവശ്യമായുള്ള വിത്തിനങ്ങളും ഗണേശൻ നൽകി വരുന്നു. ഭാര്യ സവിതയും രാവണേശ്വരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ തീർത്ഥയും അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ശ്രിയയും എല്ലാ സഹായങ്ങളുമായി ഗണേശനോടൊപ്പം ഉണ്ട്.