
മട്ടന്നൂർ: പഴശ്ശി കന്നാട്ടുംകാവിൽ നിർമിക്കുന്ന സർക്കാർ ആയുർവേദ ആശുപത്രി ഡിസംബറോടെ പൂർത്തിയാകും.ഇന്റഗ്രേറ്റഡ് ഹെൽത്ത് സെന്റർ എന്ന നിലയിൽ നിർമ്മിക്കുന്ന ആസ്പത്രി കെട്ടിടത്തിന് അഞ്ചു നിലകളാണുള്ളത്. കെ.കെ.ശൈലജ എം.എൽ.എയുടെ നേതൃത്വത്തിൽ ആശുപത്രിയുടെ നിർമ്മാണം വിലയിരുത്തി.
ആയുർവേദത്തിനാണ് പ്രാധാന്യമെങ്കിലും മറ്റ് വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും ഇവിടെയുണ്ടാകും. പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് പണം നൽകിയും ആധുനിക ആയുർവേദ ചികിത്സ ഇവിടെ ലഭ്യമാക്കും. വിമാനത്താവളത്തിനു തൊട്ടടുത്ത പ്രദേശമായതിനാൽ കേരളത്തിന്റെ പാരമ്പര്യ ചികിത്സയായ ആയുർവേദത്തെ
തേടി വരുന്ന ആഭ്യന്തര,വിദേശ യാത്രികർക്ക് കൂടി ഇവിടെ സൗകര്യമേർപ്പെടുത്തും.
താഴത്തെ നിലയിൽ ഒ.പി. അടക്കമുള്ള സംവിധാനങ്ങളും ഒന്നും രണ്ടും നിലകളിൽ വാർഡുകളുമാണ് സജ്ജീകരിക്കുന്നത്. കേന്ദ്രപദ്ധതി പ്രകാരം ആദ്യം ഒൻപതു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരുന്നത്. ഇത് തികയാതെ വന്നതോടെ സംസ്ഥാനസർക്കാർ രണ്ടു കോടി കൂടി അനുവദിച്ചു. പിന്നീട് കേന്ദ്രസംസ്ഥാന വിഹിതമായി ആറു കോടി രൂപയും ചേർന്ന് 17 കോടി രൂപ ചിലവിലാണ് ആശുപത്രി നിർമിക്കുന്നത്.
കെ.കെ.ശൈലജ ആരോഗ്യ മന്ത്രിയായിരുന്ന കാലത്താണ് മട്ടന്നൂരിന്റെ ആരോഗ്യ രംഗത്തിന് കരുത്തേകാൻ ആയുർവേദ ആശുപത്രി അനുവദിച്ചത്. ആയുർവേദത്തിന്റെ പരമ്പരാഗത ചികിത്സാ രീതികൾക്കൊപ്പം തന്നെ അധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയുള്ള ചികിത്സാ സംവിധാനമാണ് ഇവിടെ ലഭ്യമാക്കുക.
നിർമ്മാണം പൂർത്തിയാകുന്നതോടെ പഴശ്ശി ബഡ്സ് സ്‌കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രി ഇവിടേക്ക് മാറും. ദേശീയ ആയുഷ്മിഷന്റെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിലാണ് ആശുപത്രിക്കുള്ള പദ്ധതി തയ്യാറാക്കിയത്. പിന്നീട് ഇന്റഗ്രേറ്റഡ് ഹെൽത്ത് സെന്റർ എന്ന നിലയിൽ വിപുലപ്പെടുത്തുകയായിരുന്നു.
17കോടി ചിലവ്
50 കിടക്കകൾ