ഇരിട്ടി: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വനംവകുപ്പ് റേഞ്ച് ഓഫീസുകളിലും ഹെൽപ്പ് ഡെസ്‌കുകൾ ചൊവ്വാഴ്ച ആരംഭിക്കും. വന്യജീവി ആക്രമണം അതിരൂക്ഷമായ കൊട്ടിയൂർ, കേളകം, അയ്യൻകുന്ന്, കണിച്ചാർ, ചെറുപുഴ, ഉദയഗിരി, പയ്യാവൂർ, ഉളിക്കൽ, പരിയാരം, ചിറ്റാരിപ്പറമ്പ്, പാട്യം, തൃപ്പങ്ങോട്ടൂർ, കോളയാട്, ആറളം പഞ്ചായത്തുകളിലാണ് 30 വരെ ഹെൽപ്പ് ഡെസ്‌കുകൾ പ്രവർത്തിക്കുക.
വനംവകുപ്പിന്റെ സേവനങ്ങളെക്കുറിച്ചുള്ള പരാതികളും സംഘർഷം ലഘൂകരിക്കുന്നതിനുള്ള നിർദേശങ്ങളും ഹെൽപ്പ് ഡെസ്‌കുകൾ വഴി പൊതുജനങ്ങൾക്ക് സമർപ്പിക്കാം. വിളനാശം, നഷ്ടപരിഹാരം വൈകുന്നത്, സുരക്ഷാഭീഷണി എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ രേഖാമൂലം നൽകാൻ ഹെൽപ്പ് ഡെസ്‌കുകളിൽ സൗകര്യമുണ്ടാകും. പ്രാദേശിക തലത്തിൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങൾ ജില്ലാ, സംസ്ഥാന തലങ്ങളിലേക്ക് കൈമാറാനും തുടർനടപടികൾ സ്വീകരിക്കാനും ഇതുവഴി സാധിക്കും.