തലശ്ശേരി: ധർമ്മടത്ത് വീട്ടിൽ വൻ കവർച്ച. 24 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും നഷ്ട പ്പെട്ടതായുള്ള ഗൃഹനാഥന്റെ പരാതിയിൽ ധർമ്മടം പൊലീസ്‌ കേസെടുത്തു. കണ്ണൂരിൽ നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും തെളിവെടുക്കാനെത്തി.

ഏഴ് സ്വർണവള, രണ്ട് ചെയിൻ, രണ്ട് കമ്മൽ, അഞ്ച്‌ മോതിരം എന്നിവ മോഷണം പോയതായാണ് പരാതി. മുറിയിൽ അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് കവർച്ച ചെയ്യപ്പെട്ടത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച 10നും ബുധനാഴ്ച 10നുമിടയിലാണ് കവർച്ച നടന്നതെന്ന് പരാതിയിൽ പറയുന്നു. തലായ് ഹാർബറിൽ മത്സ്യ സ്റ്റാൾ ഉടമയാണ് രത്നാകരൻ.

ഇദ്ദേഹവും ഭാര്യയുമാണ് ഇരു നില വീട്ടിൽ താമസം. മറെറാരു മകൻ പ്രവാസിയാണ്. മകന്റെ തിരിച്ചുപോക്കുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി മുൻ വാതിൽ ചാരി അടച്ച് വീട്ടുകാർ ഏതാനും സമയം സമീപത്തെ റോഡിലെത്തിയിരുന്നു. ഈ സമയമാവാം കവർച്ചക്കാരൻ അകത്ത് കയറിയതെന്ന് കരുതുന്നതായി വീട്ടുടമ രത്നാകരൻ പറഞ്ഞു. കവർച്ച നടത്തിയശേഷം വീട്ടുകാർ മുകളിൽ ഉറങ്ങുന്നതിനിടയിൽ വാതിൽ തുറന്ന് രക്ഷപ്പെട്ടുവെന്നാണ് നിഗമനം. ഏതാണ്ട് 19 ലക്ഷത്തിന്റെ മുതലുകളാണ് കവർന്നത്.