നീലേശ്വരം: നീലേശ്വരം പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കാൻ മൂന്നുകോടി രൂപ അനുവദിച്ചു. പൊലീസ് സേന നവീകരണ ഫണ്ടിൽ നിന്നുമാണ് ഫണ്ട് അനുവദിച്ചത്.
പൊലിസ് സ്റ്റേഷന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റിയിട്ട് ഒരുവർഷം തികയുമ്പോഴും പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ പോലും ആരംഭിച്ചിട്ടില്ലെന്ന് കേരളകൗമുദി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ കെട്ടിടം പണിയാൻ തുക അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവായത്.
1975ൽ അന്നത്തെ ആഭ്യന്തര മന്ത്രി കെ. കരുണകരൻ ഉദ്ഘാടനം ചെയ്ത പൊലീസ് സ്റ്റേഷൻ അൺഫിറ്റാണെന്ന് പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് പൊളിച്ചു മാറ്റിയത്. അതിനുശേഷം പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ഓഫീസ് പ്രവർത്തിക്കുന്ന ചെറിയ കെട്ടിടത്തിലേക്ക് മാറ്റി.
എന്നാൽ നിന്നു തിരിയാൻ പോലും ഇടമില്ലാത്ത ഈ കെട്ടിടത്തിൽ 42 പൊലീസ് ഉദ്യോഗസ്ഥർ ഏറെ ബുദ്ധിമുട്ടിയാണ് ജോലി ചെയ്യുന്നത്. പ്രമാദമായ കേസുകൾ തെളിയിക്കുമ്പോൾ അറസ്റ്റുചെയ്യുന്ന പ്രതികളെ പാർപ്പിക്കാൻ ലോക്കപ്പ് ഇല്ലാത്തതും പൊലീസുകാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
പൊലീസുകാരും പ്രതികളും പരാതിക്കാരും ഒക്കെയായി നിന്നുതിരിയാൻ പോലും ബുദ്ധിമുട്ടുന്ന നീലേശ്വരം പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം പണിയാൻ മൂന്നു കോടി അനുവദിച്ചതോടെ ഏറെ ആശ്വാസത്തിലാണ് പൊലീസുകാർ.
കേരള കൗമുദി സെപ്തംബർ 13ന് പ്രസിദ്ധീകരിച്ച വാർത്ത