സുൽത്താൻ ബത്തേരി: പുതിയ വീടിനായി പഴയ വീട് പൊളിച്ച ഗോത്ര കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം തറയിലൊതുങ്ങി.
നൂൽപ്പുഴ പള്ളിവയൽ നാരകക്കൊല്ലി കാട്ടുനായ്ക്ക ഉന്നതിയിലെ രണ്ട് കുടുംബങ്ങൾക്കാണ് ഈ ദുർഗതി.
വീട് സ്വപ്നം കണ്ട് ഉണ്ടായിരുന്ന വീട് പൊളിച്ചെങ്കിലും നിർമാണത്തിലെ അപകാത കാരണം വീട് യാഥാർത്ഥ്യമായില്ല.
പി.എം. ജന്മം പദ്ധതി പ്രകാരം ഉന്നതിയിലെ ലീല ബൊമ്മൻ, അനു ആതിര എന്നിവർക്കാണ് വീട് അനുവദിച്ചത്. ഉണ്ടായിരുന്ന വീട് പൊളിച്ച് അവിടെ പുതിയ വീടിന് തറക്കെട്ടി. എന്നാൽ നിർമ്മാണത്തിലെ അപാകത കാരണം തുടർ പ്രവർത്തികൾ അധികൃതരിടപ്പെട്ട് നിർത്തിവെപ്പിച്ചു. ഇതോടെ കരാറെടുത്ത കരാറുകാരൻ പിന്നീട് പണിയെടുക്കാൻ
കൂട്ടാക്കിയില്ല. ഇതോടെ പണിയും നിലച്ചു ഗോത്രകുടുംബങ്ങൾ ദുരിതത്തിലുമായി.
മാനദണ്ഡപ്രകാരമല്ല തറ നിർമ്മിച്ചത് എന്നതിനാൽ അധികൃതർ ഇടപെട്ട് പ്രവർത്തി നിറുത്തി വെപ്പിച്ചങ്കിലും മാസങ്ങൾപിന്നിട്ടിട്ടും തുടർ പ്രവർത്തി അപകാതകൾ പരിഹരിച്ച് നടത്താൻ കരാറുകാരൻ തയ്യാറാകുന്നില്ലെന്ന ആരോപണവുമുണ്ട്. ഇതോടെ കുടുംബങ്ങൾ സമീപത്ത് താത്ക്കാലികമായി കെട്ടിയുണ്ടാക്കിയ കൂരകളിലാണ് കഴിഞ്ഞുകൂടുന്നത്. ഒറ്റമുറി കൂരക്കുള്ളിൽ മാതാപിതാക്കളും അവരുടെ മക്കളും ഭാര്യമാരും കൊച്ചുമക്കളുമൊക്കെയായി ദുരിത ജീവിതമാണ് ഇവർ നയിക്കുന്നത്. കാട്ടാനയടക്കമുളള വന്യമൃഗശല്യവും രൂക്ഷമാണ്. കഴിഞ്ഞദിവസം ഇവർതാമസിക്കുന്ന കൂരകൾക്ക് സമീപത്തെത്തിയിരുന്നു കാട്ടാന കൂട്ടം ഭാഗ്യംകൊണ്ട്മാത്രാണ് അപകടം സംഭവിക്കാതെ രക്ഷപ്പെട്ടത്. ഈ സാഹചര്യത്തിൽ എത്രയുംവേഗം അപാകതകൾ പരിഹരിച്ച് വീട് നിർമ്മാണം പൂർത്തീകരിക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.