kelu
ഡി.റ്റി.പി.സിയുടെ നേതൃത്വത്തിൽ മാനന്തവാടി പഴശ്ശിപാർക്കിൽ സംഘടിപ്പിച്ച ഓണം വാരാഘോഷം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി: സംസ്ഥാന സർക്കാർ, വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ വിവിധ ടൂറിസം സംഘടനകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം മാനന്തവാടി പഴശ്ശി പാർക്ക് കേന്ദ്രത്തിൽ മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. പ്രകൃതി സംരക്ഷണവും ശുചിത്വവും ഉറപ്പുവരുത്തിക്കൊണ്ടാവണം ജില്ലയിലെ ടൂറിസം വികസനമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രമായി കേരളം മാറുന്നതായി കണക്കുകൾ പറയുന്നു. വയനാട് ജില്ലയുടെ പ്രകൃതിയാണ് ജില്ലയുടെ ഏറ്റവും വലിയ ടൂറിസം സാധ്യത. കാടും മലയും പുഴയും മൃഗങ്ങളും തന്നെയാണ് കേരളത്തിലെ ഏറ്റവും നല്ല വിനോദ കേന്ദ്രമാക്കി ജില്ലയെ മാറ്റിയത്. വിനോദ സഞ്ചരികൾക്ക് ആവശ്യമായ സൗകര്യം ഒരുക്കേണ്ടത് ജില്ലയിലെ ജനങ്ങളാണെന്നും മന്ത്രി പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വിപുലമായ പരിപാടികളോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. മാനന്തവാടി പഴശ്ശി പാർക്ക് കേന്ദ്രത്തിൽ പിന്നണി ഗായിക ചിത്ര അയ്യർ നയിച്ച സംഗീത രാവ് ആസ്വദിക്കാൻ വൻ ജനാവലിയാണ് എത്തിച്ചേർന്നത്. ഇന്ന് ഉച്ചക്ക് രണ്ടിന് മാനന്തവാടി നഗരസഭ കുടുംബശ്രീ അവതരിപ്പിക്കുന്ന മെഗാ തിരുവാതിരയും തുടർന്ന് വൈകിട്ട് 6.30 മുതൽ വയലിൻ ഫ്യൂഷൻ, മാജിക്ക് ഷോ, ചാക്യാർക്കൂത്ത്, മെന്റലിസം, വയനാട് സെവൻ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന നൃത്തനൃത്യങ്ങളും നടക്കും. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി അദ്ധ്യക്ഷയായി. പരിപാടിയിൽ സബ് കളക്ടർ അതുൽ സാഗർ, മാനന്തവാടി നഗരസഭ കൗൺസിലർ അരുൺ കുമാർ, ജില്ലാ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.സി മനോജ്, ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, മാനന്തവാടി നഗരസഭ സി.ഡി.എസ് ചെയർപേഴ്സൺ ഡോളി രഞ്ജിത്ത്, ടൂറിസം വികസന ഉപസമിതി മെമ്പർ അലി ബ്രാൻ, ഡി.ടി.പി.സി മാനേജർ വി.ജെ ഷിജു, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.